ദുബായ്: ദുബായിൽ സന്ദർശക വിസയിൽ ചികിത്സയ്ക്കെത്തുന്നവർക്ക് ആരോഗ്യഇന്‍ഷുറൻസ് നിർബന്ധമാക്കുന്ന കാര്യം പരിഗണനയിൽ. സന്ദർശക വിസയിലെത്തുന്നവർക്ക് ഉണ്ടാകുന്ന ചികിത്സാ ആവശ്യങ്ങൾ നേരിടുന്നതിനാണ് ഇത്. നിരവധിപ്പേരാണ് നിലവിൽ ദുബായിലേക്ക് വിദഗ്ധ ചികിത്സ തേടി എത്തുന്നത്.
2013 നവംബർ മുതൽ ദുബായിൽ റസിഡന്‍സ് വിസയിലുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. എല്ലാവർക്കും ആരോഗ്യ പരിരക്ഷയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയത്. അന്നു മുതൽ തന്നെ സന്ദർശക വിസയിലെത്തുന്നവർക്കും ആരോഗ്യ ഇന്‍ഷുറൻസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുകയാണ്.
അതിനിടെയാണ്, ദുബായ് ആരോഗ്യ വകുപ്പിലെ ഹെൽത് ഫണ്ടിംഗ് വിഭാഗം മേധാവി ഡോ.ഹുസൈൻ അൽ യൂസഫ് സന്ദർശക വിസയിൽ ചികിത്സയ്ക്കെത്തുന്നവർക്ക് ആരോഗ്യഇന്‍ഷുറൻസ് നിർബന്ധമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് അറിയിച്ചത്.
സന്ദർശക വിസയിൽ എത്തുന്നവർക്ക് ഭീമമായ ചികിത്സാ ചെലവ് ഉണ്ടായാൽ ആരോഗ്യ ഇന്‍ഷുറൻസിലൂടെ നേരിടാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാധാരണ ആരോഗ്യ ഇൻഷുറൻസിൽ നിന്നും വ്യത്യസ്തമായിരിക്കും സന്ദർശക വിസയിലെത്തുന്നവർക്കുള്ള ആരോഗ്യ പരിരരക്ഷയെന്നും ഡോ.ഹുസൈൻ അൽ യൂസഫ് വ്യക്തമാക്കി.
2016ൽ മൂന്നുലക്ഷം പേരാണ് ചികിത്സയ്ക്കായി സന്ദർശക വിസയിൽ ദുബായിലെത്തിയത്.
യാത്രാവേളയിലെ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറാവണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. ജിസിസിയിൽ യാത്രാവേളയിൽ ഇൻഷുറൻസ് എടുക്കുന്നവർ അഞ്ച് ശതമാനം മാത്രമാണ്. 2015 ൽ 8.5 ബില്യൻ ഡോളറായിരുന്ന ജിസിസി ആരോഗ്യ ഇൻഷുറൻസ് വിപണി 2020 ഓടെ 20 ബില്യനായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.