ദുബായ്: യുഎഇയിൽ സർക്കാർ സർവ്വീസുകൾക്കുള്ള ഫീസ് മൂന്നുവർഷത്തേക്ക് ഉയർത്തില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ തന്നെ കൂടുതൽ സാമൂഹിക വികസന പദ്ധതികൾക്കും തുടക്കം കുറിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അറിയിച്ചു.
യു.എ.ഇയിലെ ഫെഡറൽ സർക്കാർ ഫീസുകൾ അടുത്ത മൂന്നുവർഷത്തേക്ക് ഉയർത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. കാബിനറ്റ് യോഗത്തിലെടുത്ത തീരുമാനം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. രാജ്യത്തേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും സാമ്പത്തിക സ്ഥിരതയും ലക്ഷ്യമിട്ടാണ് തീരുമാനം. ഇതിലൂടെ വ്യാവസായിക വാണിജ്യ മേഖല കൂടുതൽ കരുത്താർജ്ജിക്കുകയും സാമ്പത്തിക, സാമൂഹിക സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷം കൂടുതൽ സാമൂഹിക വികസന പദ്ധതികളും യുവജനക്ഷേമ പരിപാടികളും തുടങ്ങുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അറിയിച്ചു. സർക്കാരിന്റെ ഭാവി പദ്ധതികൾ കൂടുതൽ മികവുറ്റതാക്കാനും പുതിയ സാമ്പത്തിക മേഖലകൾ കണ്ടെത്താനും സഹായിക്കുന്ന നവീന നിലപാടിന് അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.
ആരോഗ്യം, ഗതാഗതം, ഭാവി സാങ്കേതികത, ജലം, പരിസ്ഥിതി – ബഹിരാകാശ സാങ്കേതികതകളുടെ പുരോഗതി എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും പുതിയ മുന്നേറ്റം. നിലവിലെ ചിന്താരീതി തന്നെ മാറ്റിമറിച്ചുകൊണ്ട് ഭാവിയെ നേരിടാനുള്ള നീവന ആശയങ്ങൾക്ക് രൂപം നൽകുകയാണ് ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂട്ടിച്ചേർത്തു.