ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ മരണത്തിലേക്ക് തള്ളി വിട്ടത് വഹാബി പ്രബോധനങ്ങളാണെന്ന് സുഹൃത്തും സഹപാഠിയുമായ യുവാവ് . ഫേസ്ബുക്ക് പോസ്റ്റിലാണ് കൊല്ലപ്പെട്ട ഐസ ഫസിലിയുടെ സുഹൃത്ത് ആമിർ അഹമ്മദ് അമിന്റെ പരാമർശം.
“ഐസ ഫസിലി എന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു . അവൻ ഇത്തരത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത എന്നെ ഞെട്ടിക്കുന്നു. അവൻ തിരഞ്ഞെടുത്ത വഴി തീർത്തും തെറ്റായിരുന്നു.. ഇപ്പോൾ ചിലരൊക്കെ അവന്റെ രക്തസാക്ഷിത്വം ആഘോഷിക്കുകയാണ് . എന്നാൽ പാവപ്പെട്ട ഒരമ്മയെ അനാഥയാക്കിയാണ് അവൻ കൊല്ലപ്പെട്ടതെന്ന് ആരും ഓർക്കുന്നത് പോലുമില്ല . ഒരു വർഷം മുൻപ് ആ അമ്മ മകനോട് തിരിച്ചു വരാൻ കരഞ്ഞു കൊണ്ട് ആവശ്യപ്പെട്ട കാര്യം എനിക്കറിയാം“ . അമിൻ ഫേസ്ബുക്കിൽ കുറിച്ചു.
“ഐഎസിനെതിരെ സംസാരിക്കുന്നത് അവൻ ഇഷ്ടപ്പെട്ടിരുന്നില്ല . അത്തരം അഭിപ്രായങ്ങൾക്കെതിരെ അവൻ മോശമായി പ്രതികരിച്ചിരുന്നു. മതഭീകരവാദത്തിലേക്ക് അവൻ തിരിയാൻ കാരണം വഹാബി പ്രബോധനങ്ങളാണ്. അവരുടെ പ്രബോധനങ്ങളാണ് അവന് പ്രചോദനമായത്. അവന്റെ സുഹൃത്തുക്കളും കുടുംബവും ഇരുട്ടിന്റെ വഴിയിലേക്ക് നടക്കുന്ന അവനെ തടഞ്ഞതുമില്ല “ അമിൻ ചൂണ്ടിക്കാട്ടി.
സ്കൂളിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഞാനിതെഴുതുന്നത് . ഐസയെപ്പോലുള്ള മുതിർന്നവരുടെ വഴിയേ നിങ്ങൾ സഞ്ചരിക്കരുത്. ഐസയെപ്പോലുള്ളവർ വ്യക്തിപരമായി ആരെയും ഒന്നും ചെയ്തിട്ടില്ല . പക്ഷേ അവനെപ്പോലുള്ളവർ പ്രവർത്തിക്കുന്ന സംഘടനകൾ നിരപരാധികളെ കൊന്നു തള്ളിയിട്ടുണ്ട്. മതഭീകരതക്ക് ഒരു ന്യായീകരണവുമില്ലെന്നും അമിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
അൻവർ അൽ അവലാക്കി , തൗസീഫുർ റഹ്മാൻ , സയ്യദ് സലാഹുദ്ദീൻ തുടങ്ങിയവർ വിഷപ്പല്ലുകളുമായി കാത്തിരിക്കുകയാണ് . കുട്ടികളുടെ മാതാപിതാക്കൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം . അവർ ഇത്തരക്കാരുടെ വലയിൽ വീഴാതെ നോക്കണം . കശ്മീരിൽ ഈ ചരിത്രം ഇനിയും ആവർത്തിച്ചുകൂടായെന്നും ആമിർ അഹമ്മദ് അമിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
നിരവധി കശ്മീരി യുവാക്കൾ അമിനു പിന്തുണയുമായി ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട് . യുവാക്കൾക്ക് വളരെ വലിയൊരു സന്ദേശമാണ് അമിൻ നൽകുന്നതെന്ന് നിരവധി പേർ കുറിച്ചു . അതേ സമയം അമിനെതിരെ വിമർശനങ്ങളും കമന്റുകളിൽ ഉണ്ട് .
കഴിഞ്ഞ ദിവസം അനന്ത് നാഗിൽ വച്ചാണ് ഈസ ഫസിലിയും ഒപ്പമുണ്ടായിരുന്ന രണ്ടു ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയായിരുന്നു സംഭവം.