റിയാദ്: ഇറാന്റെ തീവ്രനിലപാടുകൾക്ക് തടയിടാൻ അമേരിക്കൻ സേന മേഖലയിൽ തുടരേണ്ടത് അനിവാര്യമെന്ന് സൗദി കിരീടാവകാശി. ഐഎസ്സുമായുള്ള പോരാട്ടത്തിനൊടുവിൽ മേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ബിൻ സൽമാൻ.
മിഡിൽ ഈസ്റ്റിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ അമേരിക്കൻ സേന സിറിയയിൽ തുടരേണ്ടത് അനിവാര്യമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിപ്രായപ്പെട്ടു. ഐഎസിനെതിരായ പോരാട്ടത്തിനൊടുവിൽ സൈന്യത്തെ പിൻവലിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ബിൻ സൽമാൻ.
ദീർഘകാലത്തേക്ക് അല്ലെങ്കിൽ പോലും അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം സിറിയയിൽ അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. മേഖലയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള ഇറാന്റെ നീക്കങ്ങളെ അതിലൂടെ മാത്രമേ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. ഇല്ലെങ്കിൽ തീവ്ര നിലപാട് പുലർത്തുന്ന ഇറാൻ മേഖലയുടെ തന്നെ സുരക്ഷയും സ്ഥിരതയും തകർക്കുമെന്നും സൗദി കിരീടാവകാശി പറഞ്ഞു.
സേനയെ നിലനിർത്തുന്നതിലൂടെ യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമ്മാണത്തിൽ അമേരിക്കയ്ക്ക് നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖ്, സിറിയ, ലെബനോൻ എന്നീ രാജ്യങ്ങളിലൂടെ തങ്ങളെ മെഡിറ്ററേനിയനുമായി ബന്ധിപ്പിച്ച് ശക്തമായൊരു സ്വാധീനവലയം തീർക്കാനാണ് ഇറാന്റെ ശ്രമം. ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് നിലനിൽപ്പിന്റെ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.