മഹാരാഷ്‌ട്ര ; ഇതൊരു പുലികഥയാണ്, ഒപ്പം ഒരു വടി വച്ച് പുലിയെ അടിച്ചോടിച്ച രൂപാലിയുടെയും.
മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോൺ സ്വദേശിനിയാണ് രൂപാലി മിശ്രം എന്ന 21 കാരി.ഇക്കഴിഞ്ഞ മാർച്ച് 24 നാണ് രൂപാലിയേയും,ആ ഗ്രാമത്തിനെ തന്നെയും ഞെട്ടിച്ച സംഭവം.
വീട്ടിലുള്ള ആടുകളുടെ കരച്ചിൽ ശബ്ദം കേട്ടാണ് രൂപാലി രാത്രിയിൽ ഉണർന്നത്.കാര്യം അറിയാൻ പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് അരുമകളായ മൂന്ന് ആടുകൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്‌ച്ചയും.
എന്താണ് നടന്നതെന്ന് ആലോചിക്കും മുൻപ് തന്നെ രൂപാലിക്ക് നേരെ പുലി ചാടി വീണു.രക്ഷപ്പെടാനുള്ള വൃഗ്രതയിൽ രൂപാലിയും പുലിയുമായി പോരാട്ടം തുടർന്നു.ഒടുവിൽ മകളെ രക്ഷിക്കാനായി അമ്മയുമെത്തി.
പോരാട്ടം തുടരുന്നതിനിടക്കാണ് രൂപാലിയുടെ കൈകളിൽ വടി തടഞ്ഞത്.പിന്നീട് അതുപയോഗിച്ചായി പുലിക്കെതിരെയുള്ള ‘യുദ്ധം‘ . ഒടുവിൽ പുലി, പോരാട്ടം മതിയാക്കി പിന്തിരിഞ്ഞതോടെ രൂപാലിയും,അമ്മയും വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു.ഇവരെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും മുൻപ് രൂപാലി ഒരു സംഗതി കൂടി ഒപ്പിച്ചു രക്തം പുരണ്ട മുഖവും,വസ്ത്രങ്ങളുമായി നിൽക്കുന്ന കുറെ ‘സാഹസിക‘ സെൽഫികളെടുത്തു.
ആശുപത്രിയിലെത്തിച്ചതൊഴിച്ചാൽ മറ്റൊരു സഹായവും ചെയ്യാത്ത ഫോറസ്റ്റ് അധികൃതർക്കെതിരെ ഈ സെൽഫികളും ചേർത്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് ഫോറസ്റ്റ് ഡപ്യൂട്ടി കൺസർവേറ്റർ വിവേക് ഹൊഷിന്ദ് ഇടപെട്ട് 12,000 രൂപ ധനസഹായമായി നൽകിയിരുന്നു.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായതോടെ ഇപ്പോൾ ഗ്രാമത്തിലെ താരവുമാണ് രൂപാലി.