ന്യൂഡൽഹി : മാരുതി ജിപ്സിക്ക് പകരം സൈന്യത്തിന്റെ വാഹനമായി നിശ്ചയിക്കപ്പെട്ട ടാറ്റ സഫാരി വിതരണത്തിന് തയ്യാറായി.3,192 ടാറ്റ സഫാരികളാണ് കമ്പനി സൈന്യത്തിനായി തയ്യാറായിരിക്കുന്നത്.
സാധാരണക്കാർക്ക് ലഭ്യമാകുന്ന സഫാരിയിൽ നിന്ന് വ്യത്യസ്തമാണിത്. മാറ്റ് ഗ്രീൻ നിറത്തിൽ വ്യത്യസ്തമായി നിർമ്മിച്ചിരിക്കുന്ന സഫാരിക്ക് കൂടുതലായി ലൈറ്റ് ബീമുകളും ഘടിപ്പിച്ചിട്ടുണ്ട്.സസ്പെൻഷനും കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ട്. 6 സ്പീഡ് ഗിയർ ബോക്സും ഫോർവീൽ ഡ്രൈവും സഫാരിക്കുണ്ട്.
തിളക്കമുള്ള എല്ലാ ഘടകങ്ങൾക്കും ബോഡി പെയിന്റ് തന്നെ നൽകിയിട്ടുണ്ട് . യുദ്ധ സാഹചര്യങ്ങളിൽ വാഹനത്തിൽ നിന്ന് പ്രതിഫലനം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. വലിയ ഹുക്കുകൾ മുന്നിലും പിന്നിലും ഘടിപ്പിച്ചിട്ടുണ്ട് . ഒരു റേഡിയോ ആന്റിനയും കൂടുതലായി ഉണ്ട്.
സൈന്യത്തിന്റെ വാഹനമാകാൻ മത്സരിച്ച മഹീന്ദ്രയുടെ സ്കോർപിയോയെ മറികടന്നാണ് സഫാരി സൈന്യത്തിന്റെ ഔദ്യോഗിക വാഹനമാകുന്നത്. മഞ്ഞിലും മലയിലും മറ്റ് ദുഷ്കര മേഖലകളിലും നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് സഫാരി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ 30,000 ജിപ്സികളാണ് സൈന്യത്തിനുള്ളത് . ഘട്ടം ഘട്ടമായി ഇത് മാറ്റാനാണ് തീരുമാനം. സൈന്യത്തിന്റെ ഇഷ്ടപ്പെട്ട വാഹനമായിരുന്നു ജിപ്സിയെങ്കിലും ഡീസൽ വാഹനങ്ങൾ കൂടുതൽ താത്പര്യപ്പെടുന്നതിനാലാണ് പുതിയ തീരുമാനം. ജിപ്സി പെട്രോൾ വാഹനമാണ് .
ട്രക്കുകൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും ഡീസലായത് കൊണ്ട് കൂടുതൽ സൗകര്യം കണക്കിലെടുത്താണ് ഡീസൽ വാഹനത്തിലേക്ക് ചുവട് മാറ്റുന്നത് .