മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനൊന്നാം സീസണ് ഇന്ന് തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഒത്തുകളി വിവാദത്തിന് ശേഷമുള്ള ചെന്നൈ, രാജസ്ഥാൻ ടീമുകളുടെ മടങ്ങിവരവാണ് ഇത്തവണത്തെ ഐപിഎല്ലിനെ ശ്രദ്ധേയമാക്കുന്നത്.
എട്ടു ടീമുകൾ, 60 മത്സരങ്ങൾ, പത്ത് രാജ്യങ്ങളിൽ നിന്നായി 187 താരങ്ങൾ… ക്രിക്കറ്റ് ലോകത്തിന് ഇനി ഐപിഎൽ പൂരം. ഒത്തുകളി വിവാദത്തിന്‍റെ കറുത്ത ദിനങ്ങൾ പിന്നിട്ട് ചെന്നൈ സൂപ്പർ കിംഗ്സും, രാജസ്ഥാൻ റോയൽസും തിരിച്ചുവരുന്നു. കരുത്തുറ്റ നിരയുമായി. നാലാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസ്, കിരീടം തിരികെപ്പിടിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, സൺറൈസേഴ്സ് ഹൈദരാബാദും.
കന്നിക്കീരീടത്തിൽ മുത്തമിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കിംഗ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർ ഡെവിൾസ് എന്നീ ടീമുകൾ. അടിമുടി മാറ്റങ്ങളുമായാണ് ടീമുകൾ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഹൈദരാബാദ് ഒഴികെ ഏഴു ടീമുകളെയും നയിക്കുന്നത് ഇന്ത്യൻ താരങ്ങൾ. പന്തു ചുരണ്ടൽ വിവാദത്തിൽ പെട്ട ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ഇത്തവണ ഇല്ല.
അതേ സമയം ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാളിൽ നിന്നുമുണ്ട് ഒരു അതിഥി താരം. ഡൽഹിയുടെ സ്പിന്നർ സന്ദീപ് ലമീപ്. നാല് അഫ്ഗാൻ താരങ്ങളുമുണ്ട് ഈ സീസണിൽ. രാജ്യാന്തര ട്വന്‍റി 20 മത്സരങ്ങൾക്ക് സമാനമായി അമ്പയറിംഗിൽ ഡിആർഎസ് നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ഓരോ ഇന്നിംഗ്സിലും ഓരോ റിവ്യു വീതം ടീമുകൾക്ക് ലഭിക്കും.
ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. ഐപിഎല്ലിന്‍റെ ആവേശത്തിലലിയാൻ.