ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം ജയം. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്‍റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ അഞ്ച് വിക്കറ്‍റിനാണ് ചെന്നൈ കീഴടക്കിയത്. 203 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു.203 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയിട്ടും കൊൽക്കത്തയുടെ ബൗളർമാർക്ക് പ്രതിരോധിക്കോട്ട തീർക്കാനായില്ല. ഷെയ്ൻ വാട്സനും, അന്പാട്ടി റായിഡുവും തുടക്കമിട്ട വെടിക്കെട്ട് സാം ബില്ലിംഗ്സും ഡെയ്ൻ ബ്രാവോയും ഏറ്‍റെടുത്തതോടെ ചെന്നൈ വിജയതീരമണഞ്ഞു. അവസാന പന്ത് ബാക്കിവച്ച്.
അവസാന ഓവറിലെ 17 റൺസ് വിജയലക്ഷ്യം വിനയ് കുമാറിന്‍റെ പന്തിൽ ബ്രാവോയും, ജെഡേജയും അനായാസം അടിച്ചൂകൂട്ടി. 11 പന്തിൽ 35 റൺസ് വിട്ടുകൊടുത്ത വിനയ് കുമാറും 4 ഓവറിൽ 49 റൺസ് വഴങ്ങിയ പിയുഷ് ചാവ്‍ലയുമാണ് ചെന്നൈ ബാറ്‍റ്സ്മാൻമാരുടെ പ്രഹരം ഏറ്‍റവും കൂടുതൽ വാങ്ങിയത്.ആദ്യം ബാറ്‍റ് ചെയ്ത കൊൽക്കത്ത ആറു വിക്കറ്‍ നഷ്ടത്തിലാണ് 202 റൺസ് എടുത്തത്. 89 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്‍റ് നഷ്ടമായ കൊൽക്കത്തയെ 36 പന്തിൽ 88 റൺസ് അടിച്ചുകൂട്ടിയ ആന്ദ്രെ റസലാണ് കൂറ്‍റൻ സ്കോറിലെത്തിച്ചത്.
11 സിക്സറുകളും ഒരു ഫോറും ഉൾപ്പെട്ടതായിരുന്നു റസലിന്‍റെ തകർപ്പൻ ഇന്നിംഗ്സ്. റസൽ 26 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. റോബിൻ ഉത്തപ്പ 29 ഉം ദിനേശ് കാർത്തിക് 26 ഉം റൺസ് എടുത്തു.