ന്യൂഡൽഹി : സൈന്യത്തിന്റെ ദീർഘകാല ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു.ബംഗ്ളാദേശ് അതിർത്തിയിൽ ആദ്യ സ്മാർട്ട് വേലി പ്രവർത്തന സജ്ജമായതായി ബിഎസ്‌എഫ് വ്യക്തമാക്കി. ബ്രഹ്മപുത്ര നദിക്ക് സമീപം അസം അതിർത്തിയിലാണ് ഇത് യാഥാർത്ഥ്യമായത് . എത്രയും പെട്ടെന്ന് സ്മാർട്ട് വേലി സജ്ജമാക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിർദ്ദേശം നൽകിയിരുന്നു .
ഇന്ത്യ-ബംഗ്ളാദേശ് അതിർത്തി പൂർണമായും അടയ്‌ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം . നിയമ വിരുദ്ധമായ നുഴഞ്ഞു കയറ്റവും കാലിക്കടത്തും ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 48 കിലോമീറ്ററിൽ സ്മാർട്ട് വേലി നിർമ്മിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നത്.
നേരത്തെ ബിഎസ്‌എഫ് സംഘം ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു ചെയ്തിരുന്നത് . ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം അതിർത്തി പോസ്റ്റുകൾ സ്ഥാപിക്കാനും കഴിഞ്ഞിരുന്നില്ല . ഇതാണ് സ്മാർട്ട് വേലി സജ്ജമാക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.
സിസിടിവി , തെർമൽ ഇമേജ് സെൻസർ , രാത്രിക്കാഴ്ച നൽകുന്ന ക്യാമറ, ഭൂഗർഭ നിരീക്ഷണ സെൻസറുകൾ, ലേസർ വേലികൾ തുടങ്ങിയവ ഉൾപ്പെടുന്ന അത്യാധുനിക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത് . ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെ നീളുന്ന പാകിസ്ഥാൻ അതിർത്തിയിലും ഈ സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിക്കഴിഞ്ഞു.
എറ്റവും കൂടുതൽ നുഴഞ്ഞു കയറ്റം നടക്കുന്ന മേഖലയാണ് ഇന്ത്യ- പക് പടിഞ്ഞാറേ അതിർത്തി. ഇവിടുത്തെ വേലിയില്ലാത്ത മേഖലകളിൽ ലേസർ വേലി ഉപയോഗിക്കാനാണ് തീരുമാനം . ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെട്ടാലും നുഴഞ്ഞ് കയറ്റം കൃത്യമായി നിരീക്ഷിച്ച് കണ്ട്രോൾ റൂമിൽ വിവരങ്ങൾ നൽകാൻ മറ്റുള്ളവയ്‌ക്ക് കഴിയും എന്നതാണ് ഒരു ഗുണം. അഞ്ച് -ആറ് കിലോമീറ്ററിനുള്ളിൽ ഒരു കണ്ട്രോൾ റൂം ഉണ്ടാകും.