ഹൈദരാബാദ്: ഉപ്പൽ സ്റ്റേഡിയത്തിലെ ട്വന്‍റി 20 ത്രില്ലറിൽ ജയം സൺറൈസേഴ്സ് ഹൈദരാബാദിന്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഒരു വിക്കറ്റിനാണ് ഹൈദരാബാദ് ജയം നേടിയത്.
148 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറിയ ഹൈദരാബാദിനെ ഞെട്ടിച്ച് മുംബൈയുടെ പേസ് പട. അഞ്ച് വിക്കറ്റിന് 136 റൺസെന്ന നിലയിൽ നിന്നും 9 വിക്കറ്റിന് 137 റൺസ് എന്ന സ്കോറിലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി.
18-ാം ഓവറിലെ 4-ാം പന്തിൽ യൂസഫ് പത്താനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക് തുടക്കമിട്ടത് ജസ്പ്രീത് ബൂമ്ര. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനും പുറത്ത്.
സിദ്ധാർദ്ധ് കൗളിനേയും സന്ദീപ് ശർമയേയും മുസ്തഫിസൂർ റഹ്മാൻ വീഴ്‌ത്തിയതോടെ ഉപ്പൽ സ്റ്റേഡിയം ഞെട്ടി.
അവസാന ഓവറിൽ ബെൻ കട്ടിംഗിനെ പന്തേൽപ്പിച്ച രോഹിത് ശർമയുടെ കണക്കുകൂട്ടൽ പിഴച്ചു. 11 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ദീപക് ഹൂഡ ആദ്യ പന്തിൽ സിക്സർ പറത്തി.
മൂന്ന് സിംഗിളുകൾ. അവസാന പന്തിൽ ഹൈദരാബാദിന് ജയം ഒരു റൺസ് അകലെ. മിഡിൽ സ്റ്റമ്പിനെ ലക്ഷ്യമിട്ട പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ സ്റ്റൻലക് ഹൈദരാബാദിന് ജയം സമ്മാനിച്ചു. 45 റൺസ് എടുത്ത ശിഖർ ധവാനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ.
ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസ് എടുത്ത്. 23 റൺസ് വഴങ്ങി മുംബൈയ്‌ക്കായി മായങ്ക് മാർക്കണ്ടെ നാലു വിക്കറ്റെടുത്തു.