ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ
നാലു വിക്കറ്റിനാണ് കൊഹ്ലിയും സംഘവും കീഴടക്കിയത്.പഞ്ചാബിന്റെ മുൻനിരയെ
വീഴ്‌ത്തിയ ഉമേഷ് യാദവാണ് ബാംഗ്ലൂരിന്റെ വിജയശിൽപി
ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അവസാന ഓവറിൽ
നാലു പന്ത് ശേഷിക്കെ 155 റൺസുമായി കൂടാരം കയറി.
ലോകേഷ് രാഹുൽ 30 പന്തിൽ 47 റൺസുമായി മിന്നുന്ന തുടക്കം നൽകിയിട്ടും
മധ്യനിരയ്‌ക്ക് മുതലാക്കാനായില്ല. പഞ്ചാബ് നിരയിൽ അഞ്ച് ബാറ്റ്സ്മാന്മാർ
രണ്ടക്കം കാണാതെ പുറത്തായി. ഉമേഷ് യാദവ് 23 റൺസ് വഴങ്ങി മൂന്നു
വിക്കറ്റെടുത്തു.
ബ്രണ്ടൻ മക്കല്ലത്തെ ആദ്യ പന്തിൽ നഷ്ടപ്പെട്ടെങ്കിലും വിരാട് കൊഹ്ലിയും
ക്വിൻ്റൻ ഡി കോക്കും ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി. കൊഹ്ലി 21
റൺസുമായി മടങ്ങിയെങ്കിലും ഡി കോക്കിനെ കൂട്ടുപിടിച്ച് എ ബി
ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനെ ജയത്തിനരികെയെത്തിച്ചു. ഡിവില്ലിയേഴ്സ് 40
പന്തിൽ 57 ഉം, ഡി കോക്ക് 34 പന്തിൽ 45 ഉം റൺസ് എടുത്തു. അവസാന ഓവറിൽ
രണ്ട് ബൗണ്ടറികളുമായി വാഷിംഗ്ണ്ടൺ സുന്ദർ ബാംഗ്ലൂരിനെ ജയത്തിലെത്തിച്ചു