കൊൽക്കത്ത: ഐപിഎല്ലിലെ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. കൊൽക്കത്തയിൽ രാത്രി എട്ട് മണിക്കാണ് മത്സരം.
കഴിഞ്ഞ രണ്ട് മത്സരവും ജയിച്ച് ആത്മവിശ്വാസത്തിലാണ് സൺറൈസേഴ്സ് ടീം. രണ്ട് മത്സരത്തിലും ടീമിന്‍റെ ഓൾറൗണ്ട് മികവ് ശ്രദ്ധേയമായിരുന്നു. രാജസ്ഥാൻ റോയൽസിനെ ഒൻപത് വിക്കറ്റിന് തറപറ്റിച്ചായിരുന്നു തുടക്കം. ഭുവനേശ്വർ കുമാറും സിദ്ധാർത്ഥ കൗളും സ്റ്റാൻലേക്കും റാഷിദ് ഖാനും ഷാക്കിബ് അൽ ഹസനും അടങ്ങുന്ന ബൗളിംഗ് നിരയ്‌ക്കു മുന്നിൽ രാജസ്ഥാൻ നിഷ് പ്രഭമാകുന്നതാണ് കണ്ടത്.
മികച്ച ഫോമിൽ തുടരുന്ന ശിഖർ ധവാന്‍റെ മികവിൽ അധികം വിയർപ്പൊഴുക്കാതെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. രണ്ടാം മത്സരത്തിൽ ഒരു വിക്കറ്റിന് മുംബയെ തോൽപ്പിച്ച് ബാറ്റിംഗിലെ ആഴവും വിളിച്ചറിയിച്ചു.
മറുവശത്ത് കൊൽക്കത്ത ജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ പരാജയം രുചിച്ചു. ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിംഗ് നിരയിൽ ഒന്നുള്ള കൊൽക്കത്തയുടെ വജ്രായുധമാണ് സുനിൽ നരേൻ. ആദ്യ മത്സരത്തിൽ നരേൻ ഒറ്റയ്‌ക്ക് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ജയസാധ്യത തല്ലിക്കെടുത്തുകയായിരുന്നു.
ബാറ്റിംഗ് നിര സമ്പന്നമാണെങ്കിലും ബൗളിംഗ് നിരയുടെ ദൗർബല്യം പ്രകടമാകുന്നതായിരുന്നു രണ്ടാം മത്സരത്തിൽ ചെന്നൈയിൽ നിന്നേറ്റ തോൽവി.