ഗോൾഡ് കോസ്റ്റ്: കോമൺവെൽത് ഗെയിംസ് സമാപിക്കാൻ ഒരു ദിനം ബാക്കി നിൽക്കെ സ്വർണക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ടേബിൾ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ്, പുരുഷ വിഭാഗം ജാവലിൻ, ഗുസ്തി, ബോക്സിംഗ്, ഷൂട്ടിംഗ്, വിഭാഗങ്ങളിലായി ഏഴ് സ്വർണമാണ് ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യ നേടിയത്.
25 സ്വർണമടക്കം 59 മെഡലുമായി നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ടേബിൾ ടെന്നീസ് ഫൈനലിൽ സിംഗപ്പൂരിന്റെ യു മെൻ യുവിനെയാണ് മാണിക ബത്ര കീഴടക്കിയത്. പുരുഷൻമാരുടെ 125 കിലോ ഫ്രീസ്റ്റൈൽ നോർഡിക് ഗുസ്തിയിൽ സുമിത് മലികും വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ നോർഡിക് ഗുസ്തിയിൽ വിനേഷ് ഫൊഗാട്ടും നേരത്തെ സ്വർണം നേടിയിരുന്നു.
പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് സ്വർണമണിഞ്ഞത്. 86.47 മീറ്റർ പ്രകടനത്തോടെയാണ് 20 കാരനായ നീരജ് സ്വർണം സ്വന്തമാക്കിയത്. അഞ്ച് തവണ ലോകചാമ്പ്യനായ മേരി കോം കോമൺവെൽത് ഗെയിംസ് ബോക്സിംഗിൽ സ്വർണം നേടുന്ന ആദ്യ വനിതാ താരമായി. 48 കിലോ വിഭാഗത്തിലാണ് മേരി കോമിന്റെ സ്വർണ നേട്ടം.