ബംഗളൂരു: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും, രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. വൈകിട്ട് നാലിന് ബംഗളൂരുവിലാണ് മത്സരം. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും
താരസമ്പന്നമെങ്കിലും ഇതുവരെ താളം കണ്ടെത്താൻ സാധിക്കാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രണ്ട് കളികളിൽ ഒരെണ്ണം ജയിച്ച റോയൽ ചലഞ്ചേഴ്സിന്റെ വലിയ പ്രശ്നം ഒത്തിണക്കം കൈവരിക്കാൻ സാധിക്കാത്തതാണ്. കോഹ് ലിയും എബി ഡിവിലിയേഴസും ബ്രണ്ടൻ മക്കല്ലവും ഉൾപ്പെടുന്ന ബാറ്റിംഗ് നിര ശക്തമാണ്. എന്നാൽ, കഴിവിന് അനുസരിച്ചുള്ള ആക്രമണോത്സുകയിലേക്ക് ഇവർ ഉയരേണ്ടിയിരിക്കുന്നു.
മധ്യനിരയിൽ മൻദീപിന്റെ മികവ് ടീമിന് ഗുണം ചെയ്യും. ഉമേഷ് യാദവ്, ക്രിസ് വോഗ്സ്, ചാഹൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരുൾപ്പെട്ട ബൗളിംഗ് നിര ഫോമിലേക്ക് ഉയരുന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്.
രണ്ട് കളികളിൽ ഒരെണ്ണം ജയിച്ചെങ്കിലും ഇനിയുമേറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു രാജസ്ഥാൻ റോയൽസ് ടീം. സഞ്ജു സാംസണും രഹാനേയും മികവ് പുലർത്തുന്നുവെങ്കിലും കൂറ്റനടികളിലൂടെ ഒന്നൊ രണ്ടോ ഓവറിൽ കളിയുടെ ഗതി നിർണയിക്കാൻ കഴിവുള്ള ബെൻ സ്റ്റോക്സ് ഫോമിലേക്ക് ഉയർന്നിട്ടില്ല.
ബൗളിംഗിൽ റിസർവ് ബഞ്ചിലുള്ളവരെ പരീക്ഷിക്കാൻ അധികം വൈകാതെ ടീം മാനേജ്മെന്റ് തയ്യാറായേക്കുമെന്നാണ് സൂചന.