മനാമ ; തീവ്ര മതനിലപാടുകൾക്ക് അപ്പുറമുള്ള മാറ്റത്തിന്റെ പാതയിൽ സൗദി അറേബ്യ കുതിക്കുമ്പോൾ ,ചരിത്രത്തിലാദ്യമായി മുഖപടം മാറ്റി വനിതാ മന്ത്രി പൊതു വേദിയിലെത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസവകുപ്പിന്റെ ഉപമന്ത്രിയായ ഡോക്ടർ ഹയ അൽ അവദാണ് ഈ മാറ്റത്തിനു തുടക്കമിട്ടത്.
നിരവധി പേരാണ് ഇതിന്റെ പേരിൽ മന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് മുന്നോട്ട് വരുന്നത്. ശരിയായ ദിശയിലുള്ള ചിന്ത തന്നെയാണ് ഹയ അൽ അവാദിനുള്ളതെന്ന് മാദ്ധ്യമ ഉപദേശകൻ സൗദ് അൽ മുസൈബീത്ത് അഭിപ്രായപ്പെട്ടു.
ഏതൊരു സ്ത്രീക്കും സുരക്ഷിതത്വം ഉറപ്പു നൽകുന്ന വസ്ത്രധാരണം സ്വീകരിക്കാൻ അവകാശം വേണമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹയ അൽ അവാദിന്റെ തീരുമാനമെന്നാണ് മതപണ്ഡിതന്മാർ അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്.
സ്ത്രീകൾക്ക് പർദ്ദയോ മൂടുപടമോ വേണമെന്ന് നിർബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.സ്ത്രീകൾക്ക് മാന്യമായ വസ്ത്രം തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്
എന്നാൽ പൊതുവേദിയിൽ മുഖപടം മാറ്റി പ്രത്യക്ഷപ്പെട്ട മന്ത്രിക്കെതിരെ ഭീഷണിയുമായി തീവ്ര മതവാദികൾ രംഗത്തു വന്നിട്ടുണ്ട്. ഇസ്ലാം മതത്തെ അപമാനിക്കുന്നതാണ് മന്ത്രിയുടെ പ്രവൃത്തിയെന്നാരോപിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴിയും ഭീഷണി ഉയരുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനിക്കുകയും ,സൈന്യത്തിന്റെ ഭാഗമാകാൻ സ്ത്രീകളെ അനുവദിക്കുകയും,18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കാൻ മന്ത്രി തലത്തിൽ നിർദ്ദേശം ഉണ്ടാക്കുകയും ചെയ്ത സൗദി അറേബ്യ തീവ്ര മത നിലപാടുകളിൽ മാറ്റം വരുത്തുകയാണ് ഇപ്പോൾ.