മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും നേർക്കുനേർ. മൂന്നു മത്സരം കളിച്ചെങ്കിലും ഒരു ജയം പോലും നേടാനാകാത്തത് മുംബൈ ഇന്ത്യൻസിനെ സമ്മർദ്ദത്തിലാക്കുന്നു. മുംബയിൽ രാത്രി എട്ടിനാണ് മത്സരം.
താരനിബിഡമെങ്കിലും ഈ സീസണിൽ ഇതുവരെയും ഒത്തിണക്കത്തോടെ പോരാടാൻ കഴിയാത്തവരാണ് മുംബൈ, ബാംഗ്ളൂർ ടീമുകൾ. കഴിഞ്ഞ പ്രാവശ്യത്തേതുൾപ്പെടെ മൂന്ന് കിരീടങ്ങൾ സ്വന്തമാക്കിയ മുംബൈയ്‌ക്ക് ഇക്കുറി കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായിട്ടില്ല.
മൂന്ന് മത്സരങ്ങളിലും അവസാന ഓവറിലാണ് മുംബൈ തോൽവിയേറ്റുവാങ്ങിയത്. ഇതിൽ രണ്ടും ജയിക്കുമെന്ന് ഉറപ്പിച്ചശേഷം അപ്രതീക്ഷിതമായി നഷ്ടപ്പെടുത്തിയവയായിരുന്നു. അവസാന ഓവറുകളിൽ സ്കോറിംഗ് നിരക്ക് ഉയർത്താൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. ക്യാപ്‍റ്റൻ രോഹിത് ശർമ്മയ്‌ക്ക് താളം കണ്ടെത്താൻ സാധിക്കാത്തത് ചെറുതായൊന്നുമല്ല ടീമിനെ വലയ്‌ക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും 44 റൺസാണ് രോഹിതിന്‍റെ സംഭാവന.
ബൗളിംഗിലെ മൂർച്ചക്കുറവുമാണ് മുംബൈയെ അലട്ടുന്ന മറ്റൊരു പ്രശ്നം. 7 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള യുവതാരം മായങ്ക് മാർക്കണ്ടെ തന്നെയാണ് മുംബൈയുടെ ഏക ആശ്വാസം.
എതിരാളികളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനാകട്ടെ മൂന്നു മത്സരങ്ങളിൽ ജയിക്കാൻ സാധിച്ചത് ഒന്നിൽ മാത്രം. ബാറ്റ്സ്മാൻമാർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടെങ്കിലും ബൗളർമാർ സ്ട്രൈക്ക് ചെയ്യാത്തതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്‍റെ പ്രധാനപ്രശ്നം.
പവൻ നേഗിയുടേയും യുസ്‍വേന്ദ്ര ചാഹലിന്‍റേയും പ്രകടനം നിർണായകമാകും.
കൂടാതെ, കൂറ്റനടികളിലൂടെ രണ്ടോ മൂന്നോ ഓവറുകളിൽ മത്സരം മാറ്റിമറിക്കാൻ കഴിവുള്ള പ്രകടനം ഇരു ടീമുകൾക്ക് അനിവാര്യമാണ്.