മുംബൈ: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ ജയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 46 റൺസിനാണ് മുംബൈ കീഴടക്കിയത്.
ഹിറ്റ്മാനായി രോഹിത് ശർമ. വെടിക്കെട്ട് ബാറ്റിംഗിൽ കൂട്ടുചേർന്ന് എവിൻ ലൂയിസ്. വിരാട് കോഹ്‍ലിയുടെ ഒറ്റയാൾ പോരാട്ടത്തിലും വാങ്കഡെ സ്റ്റേഡിയത്തിൽ നിറഞ്ഞത് മുംബൈ ഇന്ത്യൻസ് മാത്രം.
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്‌ക്ക് തുടക്കം തകർച്ചയോടെ. ഉമേഷ് യാദവിന്‍റെ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്ത്. രണ്ടാം പന്തിൽ ഇഷാന്ത് കിഷനെ പുറത്താക്കി ഉമേഷ് യാദവ് മുംബൈയെ ഞെട്ടിച്ചു.
എവിൻ ലൂയിസിന് കൂട്ടായി രോഹിത് ശർമ വന്നതോടെ വാങ്കഡെ ഉണർന്നു. റണ്ണൗട്ടിൽ നിന്ന് തുടക്കത്തിൽ രക്ഷപെട്ട എവിൻ പിന്നെ കത്തിക്കയറി. നിലയുറപ്പിച്ചതോടെ രോഹിത് ശർമയുടെ വെടിക്കെട്ട്. ഇരുവരും ചേർന്ന് 66 പന്തിൽ 108 റൺസ് എടുത്തു.
42 പന്തിൽ 65 റൺസുമായി എവിൻ മടങ്ങിയതോടെ പാണ്ഡ്യ സഹോദരന്മാരെടെ കൂട്ടുപിടിച്ച് രോഹിത് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചു. സെഞ്ച്വറിയ്‌ക്ക്6 റൺസകലെ രോഹിത് പുറത്തായപ്പോഴേക്കും മുംബൈയുടെ സ്കോർബോർഡ് 200 കടന്നു. 52 പന്തിൽ 10 ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം രോഹിത് ശർമ അടിച്ചുകൂട്ടിയത് 94 റൺസ്.
അവസാനമിറങ്ങിയ ഹർദ്ദിക് പാണ്ഡ്യ 5 പന്തിൽ 17 റൺസെടുത്ത് ഇന്നിംഗ്സ് വെടിക്കെട്ടോടെ അവസാനിപ്പിച്ചു.
214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന് കോഹ്‍ലിയും ക്വിന്‍റൺ ഡിക്കോക്കും മികച്ച തുടക്കം നൽകി. ഡി കോക്കിനെ 19 റൺസിന് പുറത്താക്കിയ മഗ്ലനഗൻ അതേ ഓവറിൽ എ ബി ഡിവില്ലിയേഴ്സിനെയും പുറത്താക്കി ബാംഗ്ലൂരിനെ ഞെട്ടിച്ചു. വിരാട് കോഹ്‍ലി ഒരറ്റത്ത് തകർത്തടിക്കുമ്പോഴും വിക്കറ്റു കാക്കാൻ മധ്യനിര മറന്നു. മൻദീപ് സിംഗിനെയും, കോറി ആൻഡേഴ്സനെയും വാഷിംഗ്ടൺ സുന്ദറിനെയും കൃണാൽ പാണ്ഡ്യ പുറത്താക്കിയതോടെ മുംബൈ ജയമുറപ്പിച്ചു.
വിരാട് കോഹ്‍ലി 62 പന്തിൽ 92 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കാണാതെ പുറത്തായത് അഞ്ച് ബാറ്‍റ്സ്മാന്മാർ.