മുംബൈ: ‘അത് ശരിക്കും വിക്കറ്റായിരുന്നോ?’ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണിത്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ മത്സരത്തിനിടെ നടന്ന സംഭവമാണ് ചർച്ചയ്‌ക്കാധാരം.
ക്രിസ് വോക്സ് എറിഞ്ഞ പത്തൊൻപതാമത്തെ ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാമത്തെ പന്ത് ബാറ്റ്സ്മാനായ ഹർദ്ദിക് പാണ്ഡ്യയുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി. അമ്പയർ നിതിൻ മേനോൻ വിക്കറ്റ് വിളിക്കുകയും ചെയ്തു. എന്നാൽ ഹർദ്ദിക് റിവ്യൂവിന് കൊടിത്തതോടെയാണ് അമ്പയർമാർ ആശയക്കുഴപ്പത്തിലായത്.
തേർഡ് അമ്പയർ പലതവണ പരിശോധിച്ചു. സ്നിക്കോ മീറ്ററിൽ പന്ത് ബാറ്റിൽ ഉരസിയതായി കാണിച്ചു. എന്നിട്ടും അമ്പയർമാർ അത് വിക്കറ്റല്ലെന്ന് വിധിച്ചു. അമ്പയർമാരുടെ തീരുമാനം മുംബൈ ആരാധകർക്ക് ആശ്വാസമായപ്പോൾ ബാംഗ്ലൂർ ആരാധകരെയും നായകൻ വിരാട് കോഹ് ലിയെയും ഞെട്ടിച്ചു.
ഇതിൽ ക്ഷുഭിതനായ കോഹ് ലി അമ്പയർമാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അദ്യ പന്തിൽ തന്നെ നഷ്ടമായ ജീവൻ തിരിച്ചു കിട്ടിയ ഹർദ്ദിക് കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു. അഞ്ച് പന്തിൽ നിന്ന് രണ്ട് സിക്സറുകളും ഒരു ഫോറുമടക്കം 17 റൺസ് നേടി.