ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ശക്തമായി നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന സൂചനയുമായി ഇന്ത്യൻ നാവികസേന.
ഇന്ത്യൻ മഹാസമുദ്രത്തിൽ അസ്വാഭാവികമായ നിലയിൽ കണ്ടെത്തിയ മൂന്ന് ചൈനീസ് കപ്പലുകളുടെ ചിത്രങ്ങളോട് കൂടിയ ഇന്ത്യൻ നാവികസേനയുടെ ട്വീറ്റുകളും സൂചിപ്പിക്കുന്നത് ഇതാണ്.
‘ മാരിടൈം ഡൊമെയ്ൻ അവയർനസ് , ഇന്ത്യൻ മഹാസമുദ്രത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഇരുപത്തിയൊൻപതാമത് ആന്റി പൈറസി എസ്കോർട്ട് ഫോഴ്സിനെ ഇന്ത്യൻ നേവി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു ,സന്തോഷകരമായ വേട്ട ‘ ഇന്ത്യൻ നാവികസേനയുടെ ആദ്യ ട്വീറ്റ് ഇതാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന ഓരോ നീക്കങ്ങളും തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന സൂചനയും നാവികസേന ഈ ട്വീറ്റിലൂടെ നൽകുന്നു.
വടക്ക്-കിഴക്ക് ടിമോറിനും, ഇൻഡോനേഷ്യക്കുമിടയിലുള്ള വീതികുറഞ്ഞ ഭാഗത്തു കൂടി ഇന്ത്യൻ സമുദ്രത്തിലേക്ക് പ്രവേശിച്ച ചൈനീസ് കപ്പലുകളുടെ ചിത്രങ്ങളാണ് ഇന്ത്യൻ നാവിക സേന പുറത്തു വിട്ടത്.
‘പേർഷ്യൻ ഗൾഫ് തീരം മുതൽ മലാക്ക വരെയുള്ള ഭാഗങ്ങളിലും, ദക്ഷിണ ബംഗാൾ തീരം മുതൽ ദക്ഷിണ ഇന്ത്യൻ സമുദ്രം വരെയുള്ള ഭാഗങ്ങളിലും, കിഴക്ക് ഇന്ത്യൻ സമുദ്രത്തിനോട് ചേർന്ന ഭാഗങ്ങളിലുമായി 50 ഇന്ത്യൻ കപ്പലുകൾ 24 മണിക്കൂറും സുരക്ഷ ഒരുക്കുന്നുണ്ടെന്നും നാവികസേനയുടെ രണ്ടാമത്തെ ട്വീറ്റിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തെ അധീനതയിലാക്കാനുള്ള പദ്ധതിയുമായാണ് ചൈനീസ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന വാർത്ത ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഭാഗങ്ങളിലും മൗറീഷ്യസ്, സീഷെല്‍സ്, മഡഗാസ്‌കര്‍ തുടങ്ങിയ ദ്വീപ് രാഷ്‌ട്രങ്ങളോടടുത്തുള്ള ഭാഗങ്ങളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ സ്ഥിരമായി നിലയുറപ്പിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്.
മറ്റ് ലോകരാജ്യങ്ങളും ഇന്ത്യയുമായി ഇക്കാര്യത്തിൽ സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയും,അമേരിക്കയും ,ജപ്പാനും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു.
ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.
മാത്രമല്ല ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതു കൂടാതെ പാകിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായി വൻ പദ്ധതികളും സൈനികാഭ്യാസങ്ങളുമാണ് ഇന്ത്യ അടുത്ത കാലത്തായി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഗഗൻശക്തി എന്ന പേരിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന സൈനികാഭ്യാസങ്ങളും ഇന്ത്യയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്
ഇതിൽ കര, നാവിക സേനകൾ വ്യോമസേനയോടൊപ്പം ചേർന്ന് അഭ്യാസപ്രകടനം നടത്തുന്നുണ്ട്.
രാത്രിയും പകലും നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിൽ യുദ്ധസമാന സാഹചര്യങ്ങളെ നേരിടാനും പരിശീലിക്കുന്നുണ്ട്.