ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ജയ്പൂരിൽ രാത്രി എട്ടിനാണ് മത്സരം.
സ്ഥിരത പുലർത്താൻ കഷ്ടപ്പെടുന്ന രാജസ്ഥാൻ റോയൽസിന് ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിലേറ്റ വലിയ തോൽവിക്ക് ശേഷം ആത്മവിശ്വാസം വീണ്ടെടുക്കാൻ മികച്ചൊരു ജയം നേടിയേ തീരൂ. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിൽ ജയം അകന്ന് നിൽക്കുകയേ ഉള്ളു.
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ടീമിന് നീതി പുലർത്താൻ കഴിഞ്ഞില്ല. അജിങ്ക്യ രഹാനേയിലും സഞ്ജു സാംസണിലുമാണ് ടീമിന്‍റ പ്രതീക്ഷയിലേറെയും. അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റ് വലിച്ചെറിയാതിരിക്കാൻ സഞ്ജു ശ്രദ്ധിക്കണം. രാഹുൽത്രപാഠിയെ രഹാനേയ്‌ക്കൊപ്പം ഓപ്പണിംഗിനിറക്കി പരീക്ഷിക്കാവുന്നതാണ്. കൃഷ്ണപ്പ ഗൗതവും ശ്രേയസ് ഗോപാലും പ്രതീക്ഷ നൽകുന്ന പ്രകടമാണ് പുറത്തെടുക്കുന്നത്.
രോഹിത് ശർമ്മയുടെ ഫോമിനെ ആശ്രയിച്ചാണ് മുംബൈ ഇന്ത്യൻസിന്‍റെ ജയപരാജയങ്ങളെന്നതാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ മത്സരത്തിലെ മികവ് രോഹിത് തുടർന്നാൽ എതിരാളികൾക്ക് തകർച്ച ഉറപ്പ്. എവിൻ ലെവിസും, പൊള്ളാർഡും, ഹാർദ്ദിക് – ക്രുണാൽ പാണ്ഡ്യമാരും മുംബൈ ഇന്ത്യൻസിനെ ഉയരങ്ങളിലെത്തിക്കാൻ പ്രാപ്തരാണെങ്കിലും സ്ഥിരത പുലർത്താൻ സാധിക്കാത്തത് വെല്ലുവിളിയാണ്.
എങ്കിലും മത്സരത്തിൽ മുംബൈക്കാണ് മുൻതൂക്കം.