ബംഗളൂരു: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പ്രമുഖരുടെ നിരയുണ്ടെങ്കിലും താളം കണ്ടെത്താൻ വിഷമിക്കുന്ന റോയൽ ചലഞ്ചേഴ്സിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ബംഗളൂരുവിൽ രാത്രി എട്ടിനാണ് മത്സരം.
നിശ്ചിത ഓവർ മത്സരത്തിൽ ലോകത്തെ ഏറ്റവും മികച്ച താരവും ഇന്ത്യയുടെ നായകനുമായ വിരാട് കോഹ് ലി നേതൃത്വം നൽകുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ടൂർണമെന്‍റ് പകുതിയായിട്ടും താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. കളിച്ച ആറ് മത്സരത്തിൽ രണ്ട് ജയം മാത്രമാണ് സമ്പാദ്യം. പ്രമുഖരുടെ ധാരാളിത്തമുണ്ടെങ്കിലും ബാറ്റിംഗിൽ തിളങ്ങിയത് ഏബി ഡിവിലിയേഴ്സും വിരാട് കോഹ് ലിയും മാത്രം.
മറ്റുള്ളവരുടെ സ്ഥിരത വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ബൗളർമാരിൽ യുസ്‍വേന്ദ്ര ചാഹൽ മാത്രമാണ് മികവ് പ്രകടിപ്പിക്കുന്നത്. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് സ്ഥിരത പുലർത്താനേ കഴിയുന്നില്ല. അവസാന ഓവറുകളിൽ കൂടുതൽ റൺ വഴങ്ങുന്നതാണ് ടീമിനെ അലട്ടുന്നത്. എങ്കിലും ഇനിയും തിരിച്ചുവരവിന് അവസരമുണ്ട്.
ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണംജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സ്ഥിരതപുലർത്താൻ കഴിയാത്തത് നേരിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിലും ടീം ഏറെക്കുറേ സജ്ജമാണ്. ക്രിസ് ലിന്നും ദിനേശ് കാർത്തിക്കുമാണ് ബാറ്റിംഗിലെ വിശ്വസ്തർ. ഏത് സമയത്തും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന കരീബിയൻ താരം ആന്ദ്രേ റസൽ മധ്യ നിരയിലുള്ളത് ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
സുനിൽ നരേനും പീയൂഷ് ചൗവ്‍ളയുമാണ് ബൗളിംഗിൽ ടീമിന്റ കരുത്ത്.
ഇന്നത്തെ മത്സരം ജയിക്കേണ്ടത് ഇരു ടീമുകൾക്കും അനിവാര്യമാണ്. അതിനാൽ തന്നെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് തീപാറും എന്നുറപ്പാണ്.