സാന്റിയാഗോ ബെർണബ്യൂ: ബയേൺമ്യൂണിക്കിനെ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ കരീം ബെൻസീമയുടെ ഇരട്ടഗോൾ മികവിൽ സമനില നേടിയ റയൽ, 4-3ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ റയൽ 2-1ന് ജയിച്ചിരുന്നു.
ബയേണിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ 2-1ന്റെ ജയം നേടിയ റയൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രണ്ടാം പാദത്തിനിറങ്ങിയത്. സാന്റിയാഗോ ബെർണബ്യൂവിൽ ആർപ്പുവിളികളുമായി തിങ്ങിക്കൂടിയ റയൽ ആരാധകരെ ഞെട്ടിച്ച് മൂന്നാം മിനിറ്റിൽ ബയേൺ മുന്നിലെത്തിയത് വെള്ളിടിയായി. തോമസ് മുള്ളറുടെ ഒരു ലോഫ്റ്റഡ് ക്രോസ് ക്ളിയർ ചെയ്യാൻ പരാജയപ്പെട്ട റയൽ നായകൻ സെർജിയോ റമോസിന്റെ പിഴവ് മുതലെടുത്ത് ജോഷ്വ കിമ്മിച്ചാണ് റയലിന്റെ വല കുലുക്കിയത്.
സ്വന്തം മൈതാനത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്മരികത പ്രതീക്ഷിച്ചെത്തിയ ആരാധകരെ പക്ഷെ ആവേശത്തിലാറാടിച്ചത് കരീം ബെൻസീമയായിരുന്നു. 11-ാം മിനിറ്റിൽ മാർസെലോയുടെ ക്രോസിൽ നിന്നും അതിവിദഗ്ധമായി ബെൻസീമ റയലിന് തുല്യത നൽകി. റയലിന്റെ ഗോൾമുഖത്തേക്ക് ബയേണിന്റെ ചില ആക്രമണങ്ങൾ ഭീതിപരത്തിയെങ്കിലും ഗോൾപിറന്നില്ല.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ കോറെന്റിൻ ടോലിസ്സോയുടെ ബാക്ക് പാസ് സ്വീകരിക്കുന്നതിൽ പിഴവ് വരുത്തിയ സ്വെൻ യുൾറിച്ചിന്റെ പിഴവ് പ്രയോജനപ്പെടുത്തി ബെൻസീമ ടീമിന് ലീഡ് സമ്മാനിച്ചു. റയലിൽ നിന്നും രണ്ട് വർഷത്തെ ലോണിന് ടീമിലെത്തിയ ജെയിംസ് റൊഡ്രീഗസിലൂടെ ബയേൺ സമനില ഗോൾ നേടിയപ്പോൾ അത് കാലം കരുതിവച്ച മറുപടി കൂടിയായി.
ഇതോടെ 4-3ന്റെ അഗ്രിഗേറ്റ് സ്കോറിൽ സിനദിൻ സിദാന്റെ ശിഷ്യൻമാർ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി.