കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റ കൊലപാതകം നടന്നിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാവുന്നു. 2012 മേയ് നാലിന് രാത്രി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ചന്ദ്രശേഖരനെ കാറില്‍ പിന്തുടര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ വടകര കൈനാട്ടിക്ക് സമീപം വെട്ടി വീഴ്‌ത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ബോംബെറിഞ്ഞ് ഭീതി പരത്തി അക്രമി സംഘം രക്ഷപ്പെട്ടു. 51 വയസുകാരനായിരുന്ന ചന്ദ്രശേഖരനെ 51 വെട്ടിയാണ് കൊലയാളികള്‍ കലിയടക്കിയത്.
എറാമല പഞ്ചായത്ത് ഭരണം സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ടിപിയുടെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം വിട്ടിരുന്നു. പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മേഖലയില്‍ ടിപി രൂപീകരിച്ച ആര്‍എംപി ശക്തമായ സ്വാധീനം ചെലുത്തിയത് സിപിഎമ്മിന് ചന്ദ്രശേഖരനെതിരെ ശത്രുത വര്‍ധിച്ചു.
2009ല്‍ വടകരയില്‍ മത്സരിച്ച ചന്ദ്രശേഖരന്‍ ഇരുപത്തിമൂവായിരത്തോളം വോട്ടുപിടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് വഴിവച്ചു. ഇതെല്ലാം സിപിഎമ്മിന് ടിപിയോട് ശത്രുത വര്‍ധിക്കാന്‍ ഇടയാക്കി. ഇതോടെ സിപിഎം നേതൃത്വം കൊടി സുനിയേയും സംഘത്തേയും, ചന്ദ്രശേഖരനെ കൊല്ലാനുള്ള ദൗത്യം ഏല്‍പിച്ചു. മെയ് നാലിന് കൊട്ടേഷൻ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായതോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു കൊലപാതകത്തിനു കൂടി രാഷ്‌ട്രീയ കേരളം സാക്ഷ്യം വഹിച്ചു.
കൊലക്കായി ഉപയോഗിച്ച വാഹനത്തിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് കേസ് വഴിതിരിച്ചു വിടാൻ പാർട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. നിയമ പോരാട്ടത്തിനൊടുവിൽ ഉന്നത നേതൃത്വങ്ങളെ രക്ഷിക്കാൻ പാർട്ടിക്ക് കഴിഞ്ഞെങ്കിലും കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പാർട്ടിയുടെ കൊലയാളി സംഘവും കേസിൽ ശിക്ഷ കിട്ടി ജയിലിലായി. സിപിഎം അധികാരത്തിലേറിയതിനു ശേഷം പി കെ കുഞ്ഞനന്തനു വഴി വിട്ട് പരോൾ നൽകിയതും ജയിലുകൾ കൊടി സുനിക്കും കൊട്ടേഷൻ ടീമുകൾക്കും സുഖ വാസ കേന്ദ്രങ്ങളാക്കി മാറ്റിയതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
ചന്ദ്രശേഖരന്റെ ഓര്‍മകള്‍ അനുസ്മരിക്കാന്‍ വീട്ടിലും ഓര്‍ക്കാട്ടേരിയിലും ആര്‍എംപിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടക്കും. വൈകിട്ട് നാലിന് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുസമ്മേളനം ആര്‍എംപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മങ്കത്ത് റാം പസ്ല ഉദ്ഘാടനം ചെയ്യും.