പൂനെ: മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയുടെ സ്റ്റമ്പിം ഗ് ക്രിക്കറ്റ് ലോകത്ത് പ്രസിദ്ധമാണ്. കണ്ണടച്ചു തുറക്കുന്നതിനു മുൻപ് ബെയ്ൽസ് ഇളകുന്നത് പിന്നീട് സ്ക്രീനിൽ കാണാനേ ബാറ്റ്സ്മാന് കഴിയാറുള്ളൂ. റോയൽ ചലഞ്ചേഴ്സിന്റെ രണ്ടു വിക്കറ്റുകളാണ് ഇന്ന് ധോണിയുടെ മിന്നൽ നീക്കത്തിൽ വീണത്.
സ്റ്റാർ ബാറ്റ്സ്മാൻ ഡിവില്ലിയേഴ്സിന്റെ വിക്കറ്റായിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഹർഭജൻ സിംഗിന്റെ ബൗളിംഗിലായിരുന്നു ഡിവില്ലിയേഴ്സ് പുറത്തായത്. ഹർഭജന്റെ എത്രയോ ഓവറുകൾ കീപ്പ് ചെയ്തിട്ടുള്ള ധോണിക്ക് ഇക്കുറിയും പിഴച്ചില്ല.
ലെഗ്സ്റ്റമ്പിൽ വന്ന പന്ത് റിവേഴ്സ് സ്വീപ് ചെയ്യാനായിരുന്നു ഡിവില്ലിയേഴ്സിന്റെ ശ്രമം . പന്ത് ബാറ്റിനെ ഒഴിഞ്ഞ് പോയ നിമിഷം തന്നെ അപകടം മണത്ത ഡിവില്ലിയേഴ്സ് ക്രീസിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും തകർന്ന സ്റ്റമ്പുകളെയാണ് കാണാൻ കഴിഞ്ഞത്. കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു ധോണി പണി തീർത്തത്. മൂന്നാം അമ്പയർക്ക് കാത്തു നിൽക്കാതെ ഡിവില്ലിയേഴ്സ് മടങ്ങിയതും ധോണിയുടെ സ്റ്റമ്പിങ്ങിലുള്ള വിശ്വാസം കൊണ്ടാണ്.
മുരുകൻ അശ്വിനേയും ഹർഭജന്റെ പന്തിൽ ധോണിയാണ് സ്റ്റമ്പ് ചെയ്തു പുറത്താക്കിയത്. മൂന്നാം അമ്പയർക്ക് വിട്ടപ്പോൾ അശ്വിന്റെ കാല് ലൈനിലാണെന്ന് കണ്ടെത്തിയതോടെ അമ്പയർ ഔട്ട് വിധിച്ചു.
ചെന്നൈയോട് കളിക്കുമ്പോൾ ബാറ്റ്സ്മാന്മാർ സൂക്ഷിക്കുക. പിന്നിൽ നിൽക്കുന്നത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ബാറ്റ്സ്മാന്മാരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയിട്ടുള്ള സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിയാണ് . ചാടിയിറങ്ങരുത് പണി കിട്ടും..