മുംബൈ : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം . പത്തൊൻപതാം ഓവറിലെ അഞ്ചാമത്തെ പന്ത് . പ്രസിദ്ധ് കൃഷ്ണയായിരുന്നു ബൗളർ. ഓഫ്സ്റ്റമ്പിനു പുറത്ത് ലോ ഫുൾടോസായ പന്തിൽ ഹാർദിക്ക് പാണ്ഡ്യ ആഞ്ഞു വീശി.
എന്നാൽ പന്ത് ബാറ്റിൽ കൊള്ളാതെ കീപ്പർ ദിനേഷ് കാർത്തിക്കിലെത്തി. ഹാർദിക്കിന്റെ കയ്യിൽ നിന്ന് ബാറ്റ് പറന്ന് സ്ക്വയർലെഗ്ഗിലേക്കും പോയി. നോൺ സ്ട്രൈക്കിൽ നിന്ന ഡുമ്മിനി ബാറ്റിനെ പന്തെന്ന് തെറ്റിദ്ധരിച്ച് ഓടിയെങ്കിലും പിന്നീട് അമളി മനസ്സിലാക്കി തിരിച്ചു ക്രീസിൽ കയറി.ഡുമ്മിനി ഓടുന്നത് കണ്ട ഹാർദിക്ക് കാര്യം മനസ്സിലാകാതെ ഓടിയെങ്കിലും ദിനേഷ് കാർത്തിക്ക് സ്റ്റമ്പിനു നേരേ എറിഞ്ഞ പന്ത് ലക്ഷ്യം ഭേദിക്കാഞ്ഞതിനാൽ ഔട്ട് ആകാതെ രക്ഷപ്പെട്ടു.
20 പന്തിൽ 35 റൺസെടുത്ത പാണ്ഡ്യയുടെ ബാറ്റിംഗ് മുംബൈക്ക് നിർണായകമായിരുന്നു. പാണ്ഡ്യയുടേയും സൂര്യകുമാർ യാദവിന്റെയും എവിൻ ലൂയിസിന്റെയും മികവിൽ 181 റൺസെടുത്ത മുംബൈക്കെതിരെ 20 ഓവറിൽ 168 റൺസെടുക്കാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു കഴിഞ്ഞുള്ളൂ. മുംബൈയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.