ഇൻഡോർ : ബെൻ സ്റ്റോക്സിനോളം നിർഭാഗ്യവാനുണ്ടോ ? മുജീബുർ റഹ്മാന്റെ പന്ത് ലോംഗ് ഓഫിലേക്ക് സിക്സറിനു തൂക്കിയതായിരുന്നു രാജസ്ഥാൻ റോയൽസിന്റെ സ്റ്റാർ താരം ബെൻ സ്റ്റോക്സ് . ഏകദേശം സിക്സെന്നുറപ്പിച്ചതുമാണ് .
എന്നാൽ ലോംഗ് ഓഫിൽ നിന്ന മായങ്ക് അഗർവാൾ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല . ഉയർന്നു ചാടി പന്ത് പിടികൂടി . പക്ഷേ നില തെറ്റി ബൗണ്ടറിക്ക് വെളിയിലേക്ക് താൻ പതിക്കുമെന്നുറപ്പ് .ലോംഗോണിൽ നിന്ന മനോജ് തിവാരിയും പന്തിനു നേരേ പാഞ്ഞു വരുന്നുണ്ടായിരുന്നു.
ഒരു നിമിഷത്തിന്റെ വളരെ ചെറിയൊരംശം കൊണ്ട് മായങ്ക് അഗർവാൾ തീരുമാനമെടുത്തു. പന്ത് നേരേ തിവാരിക്ക് നേരേ എറിഞ്ഞു കൊടുത്തു. തിവാരി അനായാസം പന്ത് കൈപ്പിടിയിലൊതുക്കുമ്പോൾ നില തെറ്റി ബൗണ്ടറിക്ക് വെളിയിൽ പോയിരുന്നു അഗർവാൾ.
ഇരുവരും ചേർന്ന് ആർത്തു വിളിച്ച് കൂട്ടുക്കാർക്കരികിലേക്ക് ഓടിയെത്തുമ്പോൾ അത്ഭുത സ്തബ്ധനായി കൂടാരം കയറുകയായിരുന്നു ബെൻ സ്റ്റോക്സ്. ഒരാൾ തന്നെ പന്ത് പിടിച്ച് ബൗണ്ടറിക്ക് പുറത്തേക്ക് വീഴുന്നതിനു മുൻപ് മുകളിലേക്കെറിഞ്ഞ് തിരിച്ചു ചാടി പന്ത് പിടിക്കുന്നത് ഇപ്പോൾ സാധാരണമാണ് . എന്നാൽ കൃത്യസമയത്ത് തൊട്ടടുത്ത് മറ്റൊരു ഫീൽഡർ ഉണ്ടാകുന്നതും അയാൾക്ക് തന്നെ പന്ത് കൈമാറാൻ കഴിയുന്നതും അത്ര സാധാരണമല്ല. എളുപ്പവുമല്ല.
എന്തായാലും ഇക്കുറി ഭാഗ്യം പഞ്ചാബിന്റെ ഫീൽഡർമാർക്കൊപ്പമായിരുന്നു. നിർഭാഗ്യം സ്റ്റോക്സിനൊപ്പവും