ഹൈദരാബാദ് : പേസ് ബൗളർമാർ പന്തെറിയുമ്പോൾ തീപാറുന്ന പന്തുകൾക്കൊപ്പം ചില രസകരമായ സംഭവങ്ങളും അരങ്ങേറാറുണ്ട് . ജെന്റിൽമാൻ ഗെയിമായ ക്രിക്കറ്റിൽ എല്ലാവരേയും ചിരിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ കളിയിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കാറുമുണ്ട്.
പന്തെറിയുമ്പോൾ നോൺ സ്ട്രൈക്ക് എൻഡിലെ ബെയ്ൽസ് തട്ടിയിടുക ചില ബൗളർമാരുടെ സ്ഥിരം പണിയാണ്. ചിലർക്കാകട്ടെ പന്ത് കയ്യിൽ നിന്ന് പോകാതെ ഇരിക്കാറുമുണ്ട്. മറ്റ് ചിലരാകട്ടെ മൂന്നും നാലും പ്രാവശ്യം പിച്ച് ചെയ്യുന്ന പന്തുകൾ എറിയാറുണ്ട്. പന്തിന്റെ വേഗം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പറ്റുന്ന ചില അമളികളാണിവ.
ഇനിയും ചിലരാകട്ടെ യോർക്കറിനു ശ്രമിച്ച് ബീമറായിപ്പോകുന്ന പന്തുകളും എറിയാറുണ്ട്. ബാറ്റ്സ്മാനോട് സോറി പറഞ്ഞു പോവുകയാണ് അപ്പോഴൊക്കെ സംഭവിക്കാറുള്ളത്. മന:പൂർവ്വം ബീമർ എറിയുന്നവരുമുണ്ടെന്നതും മറക്കരുത്.
ഇവിടെ പക്ഷേ സൺ റൈസേഴ്സിനെതിരെ ഉമേഷ് യാദവ് എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹത്തിനു മാത്രമേ പറയാൻ കഴിയൂ. വില്യംസണു നേരേ എറിഞ്ഞ പന്ത് എങ്ങോട്ടു പോയെന്ന് ഉമേഷ് യാദവോ വില്യംസണോ കണ്ടില്ല. പന്ത് ഉമേഷിന്റെ കയ്യിൽ നിന്നും വിട്ട് നേരേ മുകളിലേക്കാണ് പോയത്.
ലൂസ് ബോളാണെങ്കിൽ ഗ്യാലറിക്ക് തൂക്കാമെന്ന് വിചാരിച്ച് വില്യംസൺ ബാറ്റുമായി പന്തിനു പിറകെ പോകാൻ തുനിഞ്ഞെങ്കിലും കാര്യമില്ലെന്ന് കണ്ട് ചെറു ചിരിയോടെ ശ്രമം ഉപേക്ഷിച്ചു.ബൗണ്ടറി ലൈനിൽ നിന്ന ക്യാപ്ടൻ കോലി ചിരിച്ചു കൊണ്ട് കയ്യടിക്കുന്നതും കാണാമായിരുന്നു.