ശ്രീനഗർ ; രാജ്യത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരമുള്ള സൈനിക ക്യാമ്പ് സന്ദർശിച്ച് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ.
അന്തരീക്ഷ താപം മൈനസ് 50 ഡിഗ്രി വരെ താഴുന്ന ഏറ്റവും ശൈത്യമേറിയ സൈനിക ക്യാമ്പിലെത്തുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ്. മുൻ രാഷ്‌ട്രപതിയായിരുന്ന എ പി ജെ അബ്ദുൾ കലാമാണ് 2004 ൽ ആദ്യമായി സിയാച്ചിൻ സൈനിക ക്യാമ്പ് സന്ദർശിച്ചത്.
‘നിങ്ങളുടെ ധീരതയും, ശൗര്യവുമാണ് രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങൾക്ക് നൽകുന്നത്.സിയാച്ചിനിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർക്കൊപ്പമാണ് രാജ്യവും,സർക്കാരുമെന്ന് പറയാനാണ് താനിവിടെ എത്തിയതെന്നും‘ രാജ്യത്തെ പരമോന്നത സൈനിക തലവൻ പറഞ്ഞു.
‘ഇത്തരം ഒരു ക്യാമ്പിൽ അതീവ ജാഗ്രതയോടെ നിൽക്കുകയെന്നത് പ്രശംസനീയമാണ്.ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈനികരുടെ ദേശസ്നേഹത്തെ മാതൃകയാക്കേണ്ടതുണ്ട് ‘അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെത്തുമ്പോൾ രാഷ്‌ട്രപതിഭവനിൽ എത്തണമെന്ന് അദ്ദേഹം ഓരോ സൈനികരെയും പ്രത്യേകം ക്ഷണിച്ചു.
സിയാച്ചിൻ സ്മാരകത്തിൽ അദ്ദേഹം ആദരാജ്ഞലികൾ അർപ്പിച്ചു. 1984 ൽ ബേസ് ക്യാമ്പ് നിർമ്മിച്ച ശേഷം ഇതുവരെ 11,000 സൈനികരാണ് കൊല്ലപ്പെട്ടത്.















