ഡൽഹി : ഉത്തരഖണ്ഡുകാരനായ ഋഷഭ് പന്ത് കേരളത്തിൽ വന്ന് കുട്ടിയും കോലും കളിച്ചിട്ടുണ്ടോ ? ചോദ്യം സ്വാഭാവികമാണ് . ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹിയുടെ ഋഷഭ് പന്തിന്റെ കളി കണ്ടാൽ ആരും ചോദിച്ചു പോകും. അതല്ല ഉത്തരേന്ത്യയിലെ ഗുല്ലി ദണ്ഡ എന്ന കളിയാണ് പന്ത് കളിച്ചതെന്നും അഭിപ്രായമുണ്ട്.
ഇന്ത്യയുടെ സ്വിംഗ് ബൗളർ ഭുവനേശ്വർ കുമാറിനെതിരെ ഋഷഭ് പന്തിന്റെ ഷോട്ടുകൾ കുട്ടിയും കോലും മത്സരത്തെ അനുകരിക്കും വിധമായിരുന്നു.അടിച്ചത് നേരേയല്ല തേഡ്മാനിലേക്കാണ് എന്നത് മാത്രമായിരുന്നു വ്യത്യാസം. ഭുവനേശ്വറിന്റെ ഓഫ്സൈഡിൽ വന്ന പന്തുകൾ പ്രത്യേക പാടവത്തോടെയാണ് പന്ത് ബൗണ്ടറിയിലേക്ക് പറത്തിയത്.
വിക്കറ്റിനു ക്രോസ് ആയി നിന്ന് ബാറ്റ് നേരേ പിടിച്ച് പന്ത് തോണ്ടിയെടുത്ത് തേഡ്മാനു മുകളിൽ കൂടി പറത്തിയപ്പോൾ സ്വന്തം ടീമംഗങ്ങൾക്കു പോലും ചിരി പൊട്ടി. പന്ത് ബൗണ്ടറിയിലേക്ക് തുടരെ തുടരെ പോയപ്പോൾ അന്തം വിട്ട ഭുവനേശ്വർ കുമാർ പണ്ട് മരിലിയർ സ്കൂപ്പിൽ അത്ഭുത സ്തബ്ധനായ സഹീർ ഖാനെ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വട്ടം ടീമിലുണ്ടായിരുന്ന മലയാളി താരങ്ങൾ സഞ്ജു സാംസണും കരുൺ നായരുമാണ് ഋഷഭ് പന്തിനെ കുട്ടിയും കോലും കളി പഠിപ്പിച്ചതെന്ന സംശയത്തിലാണ് ടീമംഗങ്ങൾ. ഭുവനേശ്വറിന്റെ അവസാന ഓവറിൽ 26 റൺസെടുത്ത ഋഷഭ് പന്ത് സീസണിൽ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ച്വറിയും നേടി.