ഇന്ന് ദേശീയ സാങ്കേതികവിദ്യ ദിനം. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം നടന്ന ദിവസമാണ് ദേശീയ സാങ്കേതികവിദ്യാ ദിനമായി ആചരിക്കുന്നത്.
സാങ്കേതിക വിദ്യയിൽ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങളുടെ പേരിലാണ് 1999 മുതൽ മെയ് 11 സാങ്കേതികവിദ്യ ദിനം ആചരിക്കുന്നത്. രാജസ്ഥാനിലെ പൊഖ്‍റാന്‍ മരുഭൂമിയിൽ രണ്ടാം ആണവപരീക്ഷണം നടത്തി ആണവശേഷിയുള്ള രാജ്യങ്ങൾക്കിടയിലേക്ക് ഇന്ത്യ സധൈര്യം കടന്നുചെന്ന ദിനം എന്നത് തന്നെയാണ് ഈ ദിവസത്തിന്‍റെ പ്രാധാന്യം. ഒരു സാധാരണ ഫിഷന്‍ ബോംബും ഒരു ഹൈഡ്രജന്‍ ബോംബും ഒരു ലോ യീൽഡ് ഫിഷന്‍ ബോംബും ഒരുമിച്ചാണ് സ്ഫോടനം നടത്തിയത്.
ആണവപരീക്ഷണത്തിന്‍റെ പേരിൽ ലോകരാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയും വിദേശ നിക്ഷേപങ്ങളുടെ വരവ് നിലക്കുകയും ചെയ്‍തു. വെല്ലുവിളികളെ മറികടന്ന് അന്നത്തെ വാജ്‍പേയി സർക്കാർ കാണിച്ച നിശ്ചയദാർഢ്യം ലോകരാഷ്‍ട്രങ്ങളുടെ എതിർപ്പ് പതിയെ മാറ്റിയെടുത്തു. അമേരിക്കൻ ഇന്‍റലിജൻസ് സംവിധാനത്തെ പോലും വെട്ടിച്ച് ഇന്ത്യ നടത്തിയ ആണവപരീക്ഷണം അമേരിക്കക്ക് കനത്ത പ്രഹരമായിരുന്നു.
ഇന്ത്യയുടെ മിസൈൽ മനുഷ്യന്‍ എന്നറിയപ്പെടുന്ന എപിജെ അബ്ദുൾ കലാമും ആറ്റോമിക് എനർജി കമ്മീഷന്‍ ചെയർമാനായിരുന്ന ആർ ചിദംബരവും ചേർന്നായിരുന്നു ഓപ്പറേഷന്‍ ശക്തിക്ക് നേതൃത്വം നല്‍കിയത്. ഓപ്പറേഷൻ ശക്തി കൂടാതെ ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ഹന്‍സ-3 വിമാനത്തിന്‍റെ പരീക്ഷണപ്പറക്കലും മേയ് 11-നായിരുന്നു.
സാങ്കേതിക വളർച്ചയിൽ ഇന്ത്യക്ക് പുതിയ മാനം ലഭിച്ച ഈ ദിവസം രാജ്യത്തിന്‍റെ സാങ്കേതിക പുരോഗതിയിൽ നിർണായക ഇടപെടലുകൾ നടത്തിയ പ്രതിഭകൾക്ക് മുന്നിൽ രാഷ്‌ട്രം ആദരമർപ്പിക്കുന്നു.