ജയ്പൂർ : കണിശക്കാരെങ്കിലും ചിലപ്പോഴൊക്കെ കളിയെ രസകരമാക്കാൻ അമ്പയർമാരും അവരുടേതായ പങ്ക് വഹിക്കാറുണ്ട്. ന്യൂസിലൻഡുകാരനായ ബില്ലി ബൗഡനാണ് ഇക്കാര്യത്തിൽ അമ്പയർമാരുടെ കൂട്ടത്തിൽ പ്രശസ്തൻ.
ഒരിക്കൽ വിരസമായ ഡ്രോയിൽ അവസാനിക്കുന്ന ഒരു മത്സരത്തിന്റെ അവസാന ഓവറിൽ ന്യൂസിലൻഡിനെതിരെ അണ്ടർ ആം ബൗളിംഗിനു ശ്രമിച്ച ഗ്ളെൻ മഗ്രാത്തിന് ബൗഡൻ കാണിച്ചത് ഫുട്ബോളിലെ ചുവപ്പുകാർഡ് . അതും തന്റെ സ്വതസിദ്ധമായ ശൈലിയിൽ.
പിന്നീടൊരിക്കൽ ഇംഗ്ളണ്ടും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ പറന്നു പോയ തൊപ്പി പിടിക്കാൻ ഓടി കാല് തെന്നി വീണതും ഇതേ ബില്ലി ബൗഡൻ തന്നെ. ഫീൽഡർമാരുടെ ഡൈവിനെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അന്ന് ബൗഡൻ കാറ്റിൽ പറന്ന തൊപ്പി പിടികൂടിയത്.
അമ്പയറിംഗിനു നിൽക്കുന്നതിനിടെ മൂത്രമൊഴിക്കാൻ പോയി കളിക്കാരിൽ ചിരി പടർത്തിയ അമ്പയറാണ് ഡിക്കി ബേഡ് .“പ്രകൃതിയുടെ വിളി വന്നു സോറി സുഹൃത്തുക്കളേ “ എന്നൊരു ഡയലോഗുമടിച്ചാണ് ഡിക്കി ബേഡ് അന്ന് ടോയ്‌ലറ്റിലേക്ക് പോയത്.
ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പത്താം ഓവറിലും രസകരമായ ഒരു സംഭവം അരങ്ങേറി. ഇല്ലാത്ത റണ്ണിനോടിയ സുരേഷ് റെയ്നയെ ഔട്ടാക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ അജിങ്ക്യ രഹാനെ ശ്രമിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പന്ത് സ്റ്റമ്പിനെ ഒഴിഞ്ഞു പോയി . സകല ശക്തിയുമെടുത്ത് ഓടിയ റെയ്നയാകട്ടെ സ്ഥാനം മാറിയ അമ്പയറെ കെട്ടിപ്പിടിക്കുകയും ചെയ്തു.
ഔട്ടാക്കാൻ സാധിക്കാത്തതിലെ നിരാശയിൽ നിന്ന രാജസ്ഥാൻ താരങ്ങളിലും റെയ്നയുടെ കെട്ടിപ്പിടി ചിരി പടർത്തി. . റീ പ്ളേ കണ്ട കമന്റേറ്റർമാരും ചിരിച്ചതോടെ ഗ്യാലറിയിലും ചിരിയുണർന്നു. കെട്ടിപ്പിടിച്ചിട്ടൊന്നും കാര്യമില്ല ഔട്ടാണെങ്കിൽ ഞാൻ വിരലുയർത്തും എന്ന മുഖ ഭാവത്തോടെ സ്വന്തം സ്ഥാനത്തേക്ക് അമ്പയർ തിരിച്ചു പോകുമ്പോഴും പല മുഖങ്ങളിലും ചിരി അണഞ്ഞിരുന്നില്ല.