ജയ്പൂർ : ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിൽ സിഖ് റെജിമെന്റിന്റെ സ്ഥാനം ഒട്ടും ചെറുതല്ല . പഞ്ചാബ് ഭാരതത്തിന്റെ വാളേന്തിയ കരമാണെന്നൊരു അഭിപ്രായവുമുണ്ട് . കളിക്കളത്തിലും പഞ്ചാബിന്റെ വീര്യം ത്രസിച്ചു നിൽക്കുന്ന നിരവധി കളിക്കാർ ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്.
നവജ്യോത് സിംഗ് സിദ്ധുവും ബിഷൻ സിംഗ് ബേദിയും യുവരാജ് സിംഗും അടങ്ങുന്ന പഞ്ചാബ് കളിക്കാരിൽ കളിയിലെ അക്രമോത്സുകതയ്ക്ക് പേരു കേട്ടയാളാണ് ഭാജി എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ഹർഭജൻ സിംഗ്.
പാകിസ്ഥാനെതിരെ അവസാന ഓവറിൽ പടുകൂറ്റൻ സിക്സറടിച്ച് വിജയിപ്പിച്ച പാരമ്പര്യമുള്ള ഹർഭജൻ ചില കളികളിൽ ബാറ്റ് കൊണ്ടും നെടും തൂണായി മാറിയിട്ടുണ്ട്. ബൗളിംഗിൽ പലപ്പോഴും നിർണായക വിക്കറ്റുകളെടുത്ത് ടീമിനെ വിജയിപ്പിച്ച ചരിത്രവും ഭാജിക്കുണ്ട്.
177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസ് മൂന്ന് ഓവറിൽ 33 റൺസ് എന്ന നിലയിൽ നിൽക്കവേയാണ് ഹർഭജൻ തുടർച്ചയായ രണ്ടാം ഓവർ എറിയാൻ എത്തുന്നത് . ആദ്യ പന്തിൽ ജോസ് ബട്ലർ ബൗണ്ടറിയടിച്ചു . തൊട്ടടുത്ത പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് ബെൻ സ്റ്റോക്സിനു കൈമാറി . മൂന്നാമത്തെ പന്തിൽ റണ്ണെടുക്കാൻ സ്റ്റോക്സിനു കഴിഞ്ഞില്ല.
നാലാമത്തെ പന്ത് ബൗണ്ടറിയിലേക്ക് തൂക്കിയ സ്റ്റോക്സ് അഞ്ചാമത്ത് പന്തിൽ ഹർഭജനെ ഗ്യാലറിയിലേക്ക് പറത്തി. ഹർഭജൻ സഹിക്കുമോ ? തൊട്ടടുത്ത പന്തിൽ സ്റ്റോക്സിന്റെ മിഡിൽ സ്റ്റമ്പ് തന്നെ പിഴുത് ഹർഭജൻ ക്യാപ്ടൻ ധോണിയുടെ വിശ്വാസം കാത്തു. അതിനു ശേഷം സ്വതസിദ്ധമായ ശൈലിയിൽ അലറുകയും ചെയ്തു. ബൗളർക്ക് കൊടുക്കേണ്ട ബഹുമാനം നൽകാത്തതിൽ പരിതപിച്ച് സ്റ്റോക്സ് കൂടാരം കയറുകയും ചെയ്തു