ഇൻഡോർ : പഞ്ചാബ് സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 31 റൺസിന്റെ വിജയം . ഇതോടെ കൊൽക്കത്ത പ്ളേ ഓഫ് സാദ്ധ്യത നിലനിർത്തി. 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത സുനിൽ നരേയ്ന്റേയും ക്യാപ്ടൻ ദിനേശ് കാർത്തിക്കിന്റെയും തകർപ്പൻ ഇന്നിംഗ്സുകളുടെ പിൻബലത്തിലാണ് 245 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്. നരേയ്ൻ 36 പന്തിൽ 75 ഉം ദിനേശ് കാർത്തിക്ക് 23 പന്തിൽ 50 ഉം റൺസെടുത്തു.കൊൽക്കത്തക്ക് വേണ്ടി ക്രിസ് ലിൻ 27 ഉം റോബിൻ ഉത്തപ്പ 24 ഉം ആന്ദ്രേ റസ്സൽ 31 ഉം റൺസെടുത്ത് ഇരുവർക്കും പിന്തുണ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനു വേണ്ടി ലോകേഷ് രാഹുൽ തകർപ്പൻ പ്രകടനം കാഴ്ച്ച വച്ചെങ്കിലും മദ്ധ്യ നിര തകർന്നത് വിനയായി. ആറോൺ ഫിഞ്ചും വാലറ്റത്ത് ക്യാപ്ടൻ അശ്വിനും പൊരുതി നോക്കിയെങ്കിലും വിജയം അകലെയായിരുന്നു. ലോകേഷ് രാഹുൽ 29 പന്തിൽ ഏഴു സിക്സറുകളുടെ സഹായത്തോടെ 66 റൺസെടുത്തപ്പോൾ അശ്വിൻ 22 പന്തിൽ 45 റൺസെടുത്തു. ആരോൺ ഫിഞ്ച് 20 പന്തിൽ 34 റൺസുമെടുത്തു.
ജയത്തോടെ കൊൽക്കത്ത നാലാം സ്ഥാനത്തേക്ക് മുന്നേറി പ്ളേ ഓഫ് സാദ്ധ്യത നിലനിർത്തി. 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്താണ് .