ഇന്ത്യൻ പോരാട്ടത്തിന് ഇനി അഗ്നിയുടെ കരുത്തും.ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള അഗ്നി -5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു.
അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും,യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും വരും.5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ളതാണ് അഗ്നി – 5.
ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ (എസ്എഫ്സി) ഭാഗമാകുന്നതിനു മുന്നോടിയായുള്ള അന്തിമ മിസൈൽ പരീക്ഷണം ഉടൻ നടക്കും.
ആണവസജ്ജമായ അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അഗ്നി അഞ്ച് സേനയുടെ ഭാഗമാകുന്നത് ഇന്ത്യൻ സേനക്ക് കൂടുതൽ കരുത്തേകും.
മിസൈല്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനുള്ള ആദ്യ ട്രയല്‍ ജനുവരി 18ന് നടന്നിരുന്നു. മിസൈല്‍ വികസിപ്പിക്കുന്ന സമയത്ത്, 2012 ഏപ്രിലില്‍ നാല് തവണ പരീക്ഷിച്ച് ശേഷി ഉറപ്പു വരുത്തിയിരുന്നു.
കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) നിർമിക്കുന്ന മിസൈലിന്റെ വിവിധ ഘട്ട പരീക്ഷണങ്ങൾ 2012 മുതൽ പുരോഗമിക്കുകയാണ്.
നിലവില്‍ 350 കിലോമീറ്റർ ശേഷിയുള്ള പൃഥ്വി 2, 700 കിലോമീറ്റർ ശേഷിയുള്ള അഗ്‌നി 1, 2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്‌നി 2 ,3000 കിലോമീറ്റർ ശേഷിയുള്ള അഗ്‌നി 3 എന്നിവ ഇതിനോടകം തന്നെ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സിന്റെ ഭാഗമാണ്.
ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ ഇന്ത്യ ഒരുക്കി വച്ചിരിക്കുന്ന ആണവ പോർമുനകളിൽ ഇനി നിർമ്മാണത്തിലുള്ളത് 8000-10000 കിലോമീറ്ററിനുള്ളിൽ ദൂരപരിധി വരുന്ന അഗ്നി 6 മിസൈലാണ്.
ആണവ മിസൈലുകളെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും വിധത്തിലുള്ള ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ സുഖോയ് 30 വിമാനങ്ങള്‍, മിറാഷ് 2000 വിമാനങ്ങൾ ജാഗ്വാർ എന്നിവയാണ്.
ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ഏക മുങ്ങിക്കപ്പലാണ് ഐ എൻ എസ് അരിഹന്ത്.
ആണവ സജ്ജമായ മൂന്ന് മുങ്ങി കപ്പലുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.