ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആറ് വിക്കറ്റ് ജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി.
143 റൺസ് വിജയലക്ഷ്യം 12 പന്ത് ശേഷിക്കെ കൊൽക്കത്ത മറികടന്നു. 20 റൺസ് വഴങ്ങി രാജസ്ഥാന്റെ നാലു നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം.
മികച്ച തുടക്കം ലഭിച്ചിട്ടും കൊൽക്കത്തയുടെ സ്പിന്നർമാർക്കുമുന്നിൽ രാജസ്ഥാൻ കളി കൈവിട്ടു. നിർണായക മത്സരത്തിൽ തോറ്റ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത തുലാസിലായി
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് രാഹുൽ ത്രിപാദിയും ജോസ് ബട് ലറും നൽകിയത് മിന്നുന്ന തുടക്കം 29 പന്തിൽ 63 റൺസ് എന്ന നിലയിൽ രാജസ്ഥാൻ നിൽക്കെ ത്രിപാദി മടങ്ങി.
തുടർച്ചയായ അഞ്ച് അർദ്ധ സെഞ്ചുറിയുമായി രാജസ്ഥാന്റെ മുന്നേറ്റത്തിൽ നിർണായകമായ ബട് ലർ 39 റൺസുമായി മടങ്ങിയതോടെ ടീം കളി കൈവിട്ടു.
മൂന്ന് വിക്കറ്റിന് 85 എന്ന നിലയിൽ നിന്നും ഒരു ഓവർ ബാക്കി നിൽക്കെ 142 റൺസിന് എല്ലാവരും പുറത്ത്.
143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്കായി ആദ്യ ഓവറിൽ തന്നെ സുനിൽ നരൈൻ തകർത്തടിച്ചു. ഏഴ് പന്തിൽ 21 റൺസുമായി നരൈനും നാലു റൺസുമായി റോബിൻ ഉത്തപ്പയും മടങ്ങിയെങ്കിലും ക്രിസ് ലിന്നും ദിനേശ് കാർത്തിക്കും ചേർന്ന് കൊൽക്കത്തയെ ജയത്തിനരികെ എത്തിച്ചു
ക്രിസ് ലിൻ 42 പന്തിൽ 45 ഉം ദിനേശ് കാർത്തിക് 31 പന്തിൽ 41 ഉം റൺസ് എടുത്തു. 19 ആം ഓവറിൽ ജെഫ്രി ആർച്ചർക്കെതിരെ 16 റൺസ് അടിച്ച കാർത്തിക്കും ആന്ദ്രെ റസലും കൊൽക്കത്തയെ ജയത്തിലെത്തിച്ചു
ജയത്തോടെ 13 മത്സരങ്ങളിൽ നിന്നും കൊൽക്കത്തയ്‌ക്ക് 14 പോയിന്റായി.