ന്യൂഡല്‍ഹി : ഭാവിയിലെ യുദ്ധ തന്ത്രങ്ങൾക്ക് പുതിയ രീതി നൽകാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൻ പദ്ധതിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു.
ആളില്ലാ യുദ്ധ വിമാനങ്ങള്‍, ടാങ്കുകള്‍, കപ്പലുകള്‍, റോബോട്ടുകള്‍ തുടങ്ങിയവയാണ് ഇനി ഇന്ത്യയുടെ അതിർത്തികൾക്ക് കാവലാകുക.
കര, നാവിക, വ്യോമസേനകളുടെ പ്രഹരശേഷിയും ആക്രമണ രീതിയും മാറ്റിമറിച്ച് കൂടുതൽ കരുത്തുകൂട്ടാനൊരുങ്ങുകയാണ് ഇന്ത്യ.
പ്രതിരോധ രംഗത്ത് റോബോട്ടുകളെ ഉപയോഗിക്കുന്നതില്‍ ചൈന ഏറെ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് കുടുതൽ കരുത്താർജ്ജിക്കാൻ ഇന്ത്യയും ഒരുങ്ങുന്നത്.
കരയിലും കടലിലും ആകാശത്തും സജ്ജമാക്കിയിരിക്കുന്ന ആയുധങ്ങള്‍ ഇനി റോബോട്ടുകളാകും നിയന്ത്രിക്കുക . അവ ആക്രമണത്തിന് നിര്‍ദ്ദേശം കാത്ത് യുദ്ധസജ്ജരായി അതിർത്തിയിൽ നിലയുറപ്പിക്കും .
ഡിആര്‍ഡിഒ ആയിരിക്കും പദ്ധതിയില്‍ പ്രമുഖ സ്ഥാനം വഹിക്കുകയെങ്കിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും.
പദ്ധതിക്കായി ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചിട്ടുണ്ട്. ഇവരാണ് പദ്ധതിക്കാവശ്യമായ രൂപരേഖ തയ്യാറാക്കുന്നതെന്ന് പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ് കുമാർ പറഞ്ഞു .
ലോക ശക്തികളായ രാജ്യങ്ങൾ ചെയ്യുന്നതു പോലെ ആളില്ലാ യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, യുദ്ധക്കപ്പലുകള്‍, ഓട്ടോമാറ്റിക് റോബോട്ടിക് റൈഫിളുകള്‍ തുടങ്ങിയവ ഇന്ത്യയുടെ ആയുധ ശേഖരത്തിന്റെ ഭാഗമാകും.
ഇന്ത്യയ്‌ക്ക് ഐടി മേഖലയില്‍ ശക്തമായ അടിത്തറയുള്ളത് ഇതിന് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ രംഗത്ത് പ്രവർത്തിക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായി ചൈന കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. ഭാവിയിൽ ഇത്തരം സാങ്കേതിക വിദ്യകളോടാകും ഏറ്റുമുട്ടേണ്ടിവരുന്നതെന്ന് പ്രതിരോധമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.