ന്യൂഡൽഹി : അമേരിക്കയുടെ എതിർപ്പിനെ മറികടന്ന് ആകാശ പ്രതിരോധ സംവിധാനമായ എസ്.400 റഷ്യയിൽ നിന്ന് വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ടു തന്നെയെന്ന് റിപ്പോർട്ട്. ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റിയെ ഉടൻ തന്നെ പ്രതിരോധ മന്ത്രാലയം സമീപിക്കും.അഞ്ച് റഷ്യൻ എസ്-400 സിസ്റ്റമാണ് ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നത്. അഞ്ചര ബില്യൺ ഡോളറിന്റെ കരാറാണിത്. അമേരിക്ക എതിർത്തെങ്കിലും കരാറുമായി മുന്നോട്ടു പോകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. പ്രധാനമന്ത്രി അദ്ധ്യക്ഷനായ പ്രതിരോധ സമിതി ഉടൻ തന്നെ ഇതിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ വ്യോമസേന താവളങ്ങൾ സംരക്ഷിക്കാൻ ആകാശ പ്രതിരോധ സംവിധാനം അത്യന്താപേക്ഷിതമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് , പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ അമേരിക്കൻ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ അറിയിച്ചിരുന്നു.അതേസമയം ഇന്ത്യ വലിയ രാജ്യമാണെന്നും അതിന്റേതായ നിലപാട് ഉണ്ടെന്നും പ്രതിരോധ രംഗത്ത് എന്തു വാങ്ങണമെന്നുള്ളത് രാജ്യതാത്പര്യത്തിനനുസരിച്ച് തീരുമാനിക്കുമെന്നും സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വഴി ഇരു രാജ്യങ്ങളെയും അറിയിച്ചിരുന്നു.
ഫൈറ്റർ വിമാനങ്ങളും മിസൈലുകളും ഡ്രോണുകളുമെല്ലാം പേടിക്കുന്ന ഏറ്റവും ശക്തിയുള്ള വ്യോമപ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ്. ശരിക്കും കടുവയെ പിടിക്കുന്ന കിടുവ.400 കിലോമീറ്റർ പരിധിയിൽ വ്യോമമാർഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാക്കാൻ കഴിയുന്ന പ്രതിരോധ സംവിധാനമാണ് എസ് 400 .ഒന്നര ട്രില്യൺ ഡോളർ ചെലവാക്കി അമേരിക്ക കണ്ടുപിടിച്ച എഫ് -35 ഫൈറ്റർ ജെറ്റ് പോലും എസ് -400 നു മുന്നിൽ മുട്ടുമടക്കും .600 കിലോമീറ്റർ പരിധിയിലെത്തുമ്പോൾ തന്നെ ശത്രു വിമാനങ്ങളുടെ സാന്നിദ്ധ്യം എസ് -400 മനസ്സിലാക്കും . മൂന്ന് വ്യത്യസ്ത മിസൈലുകളാണ് ശത്രുവിനെതിരെ തൊടുക്കാൻ തയ്യാറായി നിൽക്കുക . ദീർഘദൂര മിസൈലായ 40 എൻ 6 , മദ്ധ്യദീർഘ ദൂര മിസൈലായ 48 എൻ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ.
എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളുമാണ് എസ് -400 ഇൽ ഉള്ളത്. മണിക്കൂറിൽ 17,000 കിലോമീറ്റർ സ്പീഡിൽ വരുന്ന വ്യോമാക്രമണ സംവിധാനത്തെപ്പോലും തകർക്കാൻ ഇതിനു കഴിയും..
അഞ്ച് എസ് -400 ആണ് റഷ്യയിൽ നിന്ന് ഭാരതം വാങ്ങാനുദ്ദേശിക്കുന്നത്. ഇതിൽ മൂന്നെണ്ണം പടിഞ്ഞാറ് ഭാഗത്തും രണ്ടെണ്ണം കിഴക്ക് ഭാഗത്തും വിന്യസിക്കും . കിഴക്ക് ഭാഗത്തുള്ളത് ചൈനീസ് ആക്രമണത്തെയും പടിഞ്ഞാറ് ഭാഗത്തുള്ളത് പാകിസ്ഥാൻ ആക്രമണത്തെയും പ്രതിരോധിക്കും .