ന്യൂഡൽഹി ; ആയുധ ശക്തിയിൽ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ പ്രതിരോധം.
ആറ് എയർ ടു എയർ മിസൈൽ വഹിക്കാൻ ശേഷിയുള്ള റാഫേൽ പോർ വിമാനങ്ങൾ, ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിൽ കഴിവുള്ള ഇന്ത്യയുടെ സുഖോയ് തുടങ്ങിയവ എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നവയാണ്. എന്നാൽ ഇപ്പോൾ അടിയന്തിരാവശ്യം മുൻ നിർത്തി ഇസ്രായേലിൽ നിന്നും അത്യാധുനിക സ്പൈക്ക് മിസൈലുകൾ വാങ്ങാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം.
മുൻപ് ഇസ്രായേലിൽ നിന്നും അത്യാധുനിക ശേഷിയുള്ള മിസൈൽ വാങ്ങാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു .ഇത് തദ്ദേശീയമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കാനായിരുന്നു തീരുമാനം.ഇസ്രായേലിലെ റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റവുമായി അന്തിമ കരാറിലേർപ്പെടും മുൻപായിരുന്നു അന്ന് ഇന്ത്യ പിന്മാറിയത്.
1600 സ്പൈക്ക് ആന്റി ടാങ്ക് വേധ മിസൈലിനായിരുന്നു അന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നത്.3250 കോടി രൂപയുടെ പദ്ധതിയായിരുന്നു അന്ന് ഇസ്രായേലുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ ഉറപ്പിക്കാനിരുന്നത്. പിന്നീട് ഇത് ഡിആർഡിഒയുടെ കീഴിൽ തദ്ദേശീയമായി നിർമ്മിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.എന്നാൽ ഇത് വികസിപ്പിക്കാൻ ഏറെ വൈകുമെന്നതിനെ തുടർന്നാണ് ഇസ്രായേലിൽ നിന്നും അത്യാധുനിക ശേഷിയുള്ള ഈ മിസൈൽ വാങ്ങാൻ ഇന്ത്യ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.
ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്നാണെന്ന് പ്രതിരോധ വിദഗ്ദർ തന്നെ അഭിപ്രായപ്പെടുന്നു. ഇസ്രായേലിൽ നിന്നും സ്പൈക്ക് വാങ്ങാനുള്ള തീരുമാനം പാകിസ്ഥാനുള്ള മുന്നറിയിപ്പാണെന്നും ഉന്നത സൈനികോദ്യോഗസ്ഥർ പറയുന്നു.
അതിർത്തിയിൽ പാക് സേനയ്‌ക്ക് നേരെ പ്രയോഗിക്കാൻ സ്പൈക്കിനേക്കാൾ മികച്ച മറ്റൊരു ആയുധം ഇല്ലെന്ന് തന്നെ പറയാം.നിലവിൽ ചൈനയിൽ നിന്നും നാലു കിലോമീറ്റർ പരിധി വരെ പ്രയോഗിക്കാൻ കൈവശമുള്ള മിസൈലുകൾ പാകിസ്ഥാനുണ്ട്.എന്നാൽ ഇന്ത്യയുടെ ഇത്തരം മിസൈലുകൾക്ക് ദൂരപരിധി കുറവാണ്.
ചൈനീസ് നിർമ്മിത മിസൈലായ എച്ച്ജെ -8 എന്ന മിസൈലാണ് നിലവിൽ പാകിസ്ഥാൻ ഉപയോഗിക്കുന്നത്,ഇതിന്റെ ദൂരപരിധി നാലുകിലോമീറ്ററാണ്.ടി-90 ടാങ്കുകളെ വരെ തകർക്കാൻ ഇതിനു കഴിയും.ഇതിനെ വെല്ലാൻ നിലവിൽ ഇന്ത്യക്കുള്ളത് ഫ്രഞ്ച് -ജർമ്മൻ നിർമ്മിത മിലാൻ 2ടി ,റഷ്യൻ നിർമ്മിത 9എം113 കൊങ്കേർസ് എന്നീ മിസൈലുകളാണ്.