നാലു വൻകരകളുടെ പ്രതിനിധ്യമാണ് ഗ്രൂപ്പ് എ യെ ശ്രദ്ധേയമാക്കുന്നത്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ പേരും പെരുമയുമായി യുറുഗ്വായ്, ഏഷ്യൻ സാന്നിദ്ധ്യമറിയിക്കാൻ സൗദി അറേബ്യ, ആഫ്രിക്കൻ കരുത്തായി ഈജിപ്ത്, ആതിഥേയരായ റഷ്യ.
പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ഗ്രൂപ്പ് എ യിലെ നാലു ടീമുകൾക്കും സാധ്യത ഏറെ. ഓസ്കർ ടബരേസിന്റെ പരിശീലനക്കളരിയിൽ തുടർച്ചയായ മൂന്നാം ലോകകപ്പിന് ഇറങ്ങുന്ന യുറുഗ്വായ്ക്ക് കരുത്താകുന്നത് ലോകോത്തര സ്ട്രൈക്കർമാരായ എഡിസൻ കവാനിയുടേയും ലൂയി സുവാരസിയും സാന്നിദ്ധ്യം തന്നെ.
പരിചയ സന്പന്നനായ ഗോൾകീപ്പർ ഫെർണാൻഡോ മ്യൂസ്ലേര, സെന്റർ ബാക്കായ ജോസ് മരിയ ജിമിനെ, ഡിഗോ ഗോഡിൻ എന്നിവരുടെ സാന്നിദ്ധ്യം കരുത്താകും. പിഎസ്ജിയ്ക്കായി കവാനിയും ബാഴ്സലോണയുടെ മുന്നേറ്റത്തിൽ സുവാരസും പുറത്തെടുത്ത മികച്ച പ്രകടനം രാജ്യത്തിനായി കാഴ്ചവച്ചാൽ യുറുഗ്വായ്ക്ക് അനായാസം പ്രീക്വാർട്ടറിലെത്താം.
28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്ന ഈജിപ്തിന്റെ തുറുപ്പ് ചീട്ട് സൂപ്പർ താരം മുഹമ്മദ് സലായാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരുക്കേറ്റ് മടങ്ങിയ സലാ കന്നിലോകകപ്പിനായി കരുത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി പുറത്തെടുത്ത മികവ് ആവർത്തിച്ചാൽ ഈജിപ്തിനും പ്രീക്വാർട്ടറിലെ ആഫ്രിക്കൻ സാന്നിദ്ധ്യമാകാം. സലാ ടീമിലുണ്ടെങ്കിലും പ്രതിരോധ തന്ത്രങ്ങളിലൂന്നിയാകും പരിശീലകൻ ഹെക്ടർ കൂപ്പർ ടീമിനെ അണിനിരത്തുക. എൽ ഹദാരിയാണ് ടീമിനെ നയിക്കുന്നത്.
ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യ.
ലോകകപ്പിനെ ആവേശത്തോടെ വരവേൽക്കാനൊരുങ്ങുന്ന സ്വന്തം നാട്ടുകാർക്കുമുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് സ്റ്റാനിസ്ലാവ് ചെർഷസോവിന്റെ സംഘം ലക്ഷ്യമിടുന്നത്. റഷ്യൻ യുവനിരയിൽ സഹോദരങ്ങളായ അലക്സി മിറാൻചുക്, ആന്റൻ മിറാൻചുകിനുമൊപ്പം അലക്സാണ്ടർ ഗോളോവിനും ബൂട്ടുകെട്ടും.
ഗ്രൂപ്പ് എ നാലിൽ നിന്നും രണ്ടിലേക്ക് ചുരുങ്ങുമ്പോൾ യുറുഗ്വൈയ്ക്കൊപ്പം മുന്നേറുക ഈജിപ്തോ, സൗദി അറേബ്യയോ, അതോ ആതിഥേയ രാജ്യമായ റഷ്യയോ എന്നത് കാത്തിരുന്ന് കാണാം…