ലോകകപ്പിലെ ഫേവറിറ്റുകളായ സ്പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ പ്രതിരോധക്കോട്ട കെട്ടാൻ ഇറാനും മൊറോക്കയും ഇറങ്ങും. സ്പെയിനും പോർച്ചുഗലും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്ന ജൂൺ 15 ലെ ഐബീരിയൻ ഡർബിയാകും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുക.
മുൻ ചാമ്പ്യന്മാരായ സ്പെയിനും യൂറോകപ്പ് ജേതാക്കളായ പോർച്ചുഗലും ഉൾപ്പെട്ട ബി ഗ്രൂപ്പിൽ ആഫ്രിക്കൻ സാന്നിദ്ധ്യമായി മൊറോക്കോയും വീറോടെ പൊരുതാൻ ഇറാനും എത്തുന്നു. 2014ൽ ഏറ്റ തിരിച്ചടിയിൽ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞ സ്പെയിന്‍റെ റിസർവ് നിര പോലും താരസമ്പന്നം. ടിക്കിടാക്കയുടെ സുവർണകാലം പിന്നിട്ടെങ്കിലും റഷ്യൻ ലോകകപ്പിൽ ജേതാക്കളാകാൻ സ്പെയിന് സാധ്യത കൽപിക്കുന്നതും ഈ താരബാഹുല്യം കൊണ്ടുതന്നെ.
നായകൻ സെർജിയോ റാമോസും ജെറാൾഡ് പിക്വെയും ഉൾപ്പെട്ട പ്രതിരോധക്കോട്ട, ഇനിയസ്റ്റയും, ബുസ്കറ്റ്സും ഇസ്കോയും ഡേവിഡ് സിൽവയും തിയാഗോയും അസെൻസിയോയും ഉൾപ്പെട്ട മിഡ് ഫീൽഡും ടീമിനെ കരുത്തുറ്റതാക്കുന്നു. സ്പാനിഷ് ലീഗിലെ പരിചയ സമ്പന്നതയും ഒത്തിണക്കവും ടീമിന് മുതൽക്കൂട്ടാകും.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിദ്ധ്യമാണ് പോർച്ചുഗലിന്‍റെ കരുത്ത്. യൂറോകപ്പിൽ ടീമിന്‍റെ ജയത്തിന് ചുക്കാൻ പിടിച്ച എദർ, നാനി, ആന്ദ്രെ ഗോമസ്, നെൽസൺ സെമെദോ ഡാനിലോ പെരേര എന്നിവരെ ഒഴിവാക്കിയാണ് കന്നി ലോകകപ്പ് കിരീടം തേടി ടീം റഷ്യയിലെത്തുന്നത്. യുവതാരങ്ങളായ ഗോൺസാലോ ഗുയിദെസും, ആന്ദ്രെ സിൽവയും റൊണാൾഡോയ്‌ക്കൊപ്പം മുന്നേറ്റ നിരയിലുണ്ടാകും.
ജൂൺ 15 ന് നടക്കുന്ന ഐബീരിയൻ ഡർബിയിൽ സ്പെയിനും പോർച്ചുഗലും നേർക്കുനേർ പോരാട്ടത്തിനിറങ്ങും. ഈ മത്സരം തന്നെയാകും ഗ്രൂപ്പുജേതാക്കളെയും നിശ്ചയിക്കുക.
യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ ലോകകപ്പിൽ ആദ്യം ഇടം പിടിച്ച ഇറാന് പ്രതീക്ഷ നൽകുന്നത് കരുത്തുറ്റ പ്രതിരോധ നിരയാണ്. അഞ്ചാം ലോകകപ്പിനിറങ്ങുന്ന ഇറാന് കാർലോസ് ക്വിറോസിന്‍റെ പരിശീലന മികവും കരുത്താകുന്നു. അമേരിക്കയ്‌ക്കെതിരെ നേടിയ ഏകജയം മാത്രമാണ് ഇതുവരെയുള്ള ലോകകപ്പിലെ നേട്ടം. യൂറോപ്പിലും സ്വന്തം മണ്ണിലും കളിക്കുന്ന താരങ്ങളുടെ സമ്മിശ്ര നിര റഷ്യയിൽ വിസ്മയം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നീണ്ട ഇടവേളയ്‌ക്ക് ശേഷം ലോകകപ്പിനെത്തുന്ന മൊറോക്കോയ്‌ക്ക് സാന്നിദ്ധ്യമറിയിക്കാൻ ഒരുപിടി മികച്ച താരങ്ങളുണ്ട് ആഫ്രിക്കൻ കരുത്തുമായി. റയൽ മാഡ്രിഡിലെ പ്രതിരോധനിരക്കാരൻ അഷറഫ് ഹക്കിമി, യുവന്‍റസ് താരം മെഹ്ദി ബെനാറ്റിയ തുടങ്ങിയ താരങ്ങൾ മൊറൊക്കോയ്‌ക്കായി ബൂട്ടുകെട്ടും