കാലഘട്ടത്തിന്‍റെ ആവേശമായിരുന്നു ഡീഗോ മറഡോണ. 1986-ൽ അർജന്‍റീനയെ സ്വന്തം തോളിലേറ്റി കിരീടത്തിലേക്ക് നയിക്കുകയായിരുന്നു മറഡോണയെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. മറഡോണയുടെ നീക്കങ്ങൾ മാത്രമല്ല, സാന്നിധ്യം പോലും ടീമിന് നൽകിയ ഊർജ്ജം വലുതായിരുന്നു.
പെലേയോട് ഏറ്റവും കൂടുതൽ താരതമ്യം ചെയ്യപ്പെട്ട താരമാണ് അർജന്‍റീനിയൻ ഇതിഹാസം ഡീഗോ അമാന്തോ മാറഡോണ. അത്യുജ്ജ്വല താരമായ മറഡോണ അസാമാന്യ കഴിവുകളുടെ കലവറയായിരുന്നു. പെലെയെ പോലെ ഒക്ടോബറിന്‍റെ വരദാനമാണ് മറഡോണയും 1960 ഒക്ടോബർ 30ന് അർജന്‍റീനയിലെ വില്ല ഫിയോറിറ്റയിൽ ജനിച്ച മറഡോണയുടെ തിളക്കമാർന്ന ഫിഫ ലോകകപ്പ് കരിയർ 12 വർഷം നീണ്ട് നിന്നു.
21 മത്സരങ്ങളിൽ എട്ട് ഗോളുകൾ നേടിയ മറഡോണയുടെ ഏറ്റവും വലിയ നേട്ടം 1986ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചതാണ്. അസാമാന്യവേഗവും ഡ്രിബ്ളിംഗ് പാടവവും കൈമുതലായുള്ള മറഡോണയ്‌ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പ്രത്യേക പാടവമായിരുന്നു. 1982ൽ സ്പെയിനിൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച മറഡോണയ്‌ക്ക് പക്ഷെ അക്കുറി തന്‍റെ യഥാർത്ഥ പ്രതിഭ പുറത്തെടുക്കാനായില്ല.
1986 മെക്സിക്കോ ലോകകപ്പിൽ മറഡോണ തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു. ക്യാപ്റ്റനായ മറഡോണ ടീമിനെ ഒറ്റയ്‌ക്ക് കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. മറഡോണയുടെ പ്രതിഭയ്‌ക്ക് മുന്നിൽ എതിരാളികൾ തകർന്നടിഞ്ഞു. അർജന്‍റീനയുടെ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത മറഡോണയുടെ നീക്കങ്ങൾ എതിർ ടീമുകളുടെ താളം തെറ്റിച്ചു.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിക്കെതിരായ മറഡോണ നേടിയ സമനില ഗോൾ ടീമിനെ മുന്നോട്ടു നയിച്ചു. ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മറഡോണയുടെ രണ്ട് ഗോളുകൾ പിറന്നത് ഇംഗ്ളണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു. 51-ാം മിനിറ്റിൽ ദൈവത്തിന്‍റെ കൈ മാറഡോണയിൽ സന്നിവേശിച്ചപ്പോൾ വിവാദമായ ഗോൾ പിറന്നു. മിനിറ്റുകൾക്കകം, 55-ാം മിനിറ്റിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ഗോളും മറഡോണയുടെ ഒരു ഒറ്റയാൻ മുന്നേറ്റത്തിലൂടെ പിറന്നു.
സെമിഫൈനലിൽ ശക്തമായ ബെൽജിയൻ പ്രതിരോധത്തെ മറഡോണ ഒറ്റയ്‌ക്ക് തകർത്തു. 51-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ ക്യാപ്റ്റൻ മുന്നിലെത്തിച്ചു. 63-ാം മിനിറ്റിൽ ഉജ്ജ്വമായൊരു സോളോ മുന്നേറ്റത്തിലൂടെ രണ്ടാം ഗോൾ.
കലാശപ്പോര് പശ്ചിമ ജർമ്മനിക്കെതിരെ, മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ ജർമ്മനി രണ്ട് ഗോളടിച്ച് ഒപ്പമെത്തി. എന്നാൽ, 83-ാം മിനിറ്റിൽ മറഡോണയുടെ ആസൂത്രണം ഫലം കണ്ടു, ക്യാപ്റ്റന്‍റെ അളന്ന് മുറിച്ച പാസിൽ നിന്നും ബുരുച്ചാഗയുടെ വിജയഗോൾ, അർജന്‍റീന ലോക ജേതാക്കൾ… സ്വപ്നസാഫല്യം… മറഡോണയ്‌ക്ക് ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും.
1990 ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിലും ടീമിനെ നയിച്ചത് മറഡോണ തന്നെ. മറഡോണയെ ചലിക്കാൻ അനുവദിക്കാത്ത വിധത്തിൽ മാർക്ക് ചെയ്ത എതിരാളികൾ അദ്ദേഹത്തെ ഏത് വിധേനയും കളത്തിന് പുറത്താക്കാൻ ലക്ഷ്യമിട്ട് അപകടകരമായ ടാക്ളിംഗുകളുടെ പരമ്പര തന്നെ അഴിച്ചുവിട്ടു. എങ്കിലും, ടീമിനെ നയിക്കുന്നതിലെ പാടവം കളത്തിൽ പ്രകടമായി, കടമ്പകൾ ഒന്നൊന്നായി മറികടന്ന് ഫൈനലിലേക്ക് ടീം കുതിച്ചു. അവിടെ മറഡോണയെ തളയ്‌ക്കാൻ പത്മവ്യൂഹം തീർത്ത പശ്ചിമ ജർമ്മനി, അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലൂടെ കപ്പ് കൈക്കലാക്കി.
1994ലും മറഡോണയുടെ കീഴിലാണ് അർജന്‍റീന ലോകകപ്പിനായി അമേരിക്കയിലെത്തിയത്. ഗ്രീസിനെതിരായ മത്സരത്തിലെ മറഡോണയുടെ ഉജ്ജ്വല ഗോൾ, തന്‍റെ യുഗം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു. എതിരാളികളെ ഛിന്നഭിന്നമാക്കുന്ന മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാനുള്ള അപാര കഴിവ് നഷ്ടമായിട്ടില്ലെന്നും ഫുട്ബോൾ മാന്ത്രികൻ തെളിയിച്ചു. എന്നാൽ, എഫെഡ്രിൻ ഉപയോഗിച്ചതിന് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത് ലോകം ഞെട്ടലോടെ കണ്ടു. എങ്കിലും, ഡീഗോ മറഡോണയെന്ന താരത്തിന് ഫുട്ബോൾ ആരാധകരടുടെ മനസ്സിലെ സ്ഥാനത്തിന് ഇന്നും ഇളക്കമില്ല.















