ലോകകിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ മുൻനിരയിലുള്ള ഫ്രാൻസ് തന്നെയാണ് ഗ്രൂപ്പ് സീയിലെ കരുത്തർ എന്ന കാര്യത്തിൽ സംശയം വേണ്ട. ഡെൻമാർക്കും ഓസ്ട്രേലിയയും പെറുവും പോരാടുക ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂറോപ്യൻ ഫുട്ബോളിലെ അതികായരായ ഫ്രാൻസും ലോകകപ്പിലെ കറുത്തകുതിരകളാകാൻ ഡെൻമാർക്കും വിസ്മയം സൃഷ്ടിക്കാൻ ഓസ്ട്രേലിയയും ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ വശ്യതയുമായി പെറുവും ഇറങ്ങുന്നു.
ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളെ എല്ലാ പൊസിഷനുകളിലും വിന്യസിക്കാൻ പോന്ന താരനിബിഡമായ നിരയാണ് ഫ്രാൻസിന്റേത്. 1998 ലോകകപ്പിലെ ജൈത്ര യാത്രയ്‌ക്ക് ശേഷം രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഫ്രാൻസിന് കരുത്താകുന്നത് അന്‍റോയ്ൻ ഗ്രിസ്മാനും കൈലിയൻ എംബപെയും, ഒളിവർ ജിറൂഡും, ഒസ്മെൻ ഡെംബെലയും ഉൾപ്പെട്ട മുന്നേറ്റ നിര.
യുവേഫയിൽ ഗ്രൂപ്പ് എ ജേതാക്കളായാണ് റഷ്യൻ ലോകകപ്പിന് ഫ്രാൻസ് എത്തുന്നത്. റഷ്യൻ ലോകകപ്പിൽ ഏറ്റവും കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളുടെ മുൻനിരയിൽ ഫ്രാൻസുമുണ്ട്.
പ്ലേ ഓഫിൽ അയർലന്‍റിനെ കീഴടക്കിയാണ് ഡെൻമാർക്ക് റഷ്യൻ ലോകകപ്പിനെത്തുന്നത്. 1998 ലോകകപ്പിൽ ക്വാർട്ടറിലെത്തിയത് ഒഴിച്ചാൽ മധുര സ്മരണകൾ ഏറെയൊന്നുമില്ല ഡെന്മാർക്കിന്. എന്നാൽ എത് ടീമിനെയും അട്ടിമറിക്കാൻ പോന്ന കരുത്താണ് ലോകകപ്പിൽ ഡെൻമാർക്കിനെ ശ്രദ്ധേയമാക്കുന്നത്.
യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ ഏഷ്യൻ പ്ലേ ഓഫിൽ സിറ്റിയേയും കോൺകാകാഫിൽ നിന്നുള്ള ഹോണ്ടുറാസിനെയും കീഴടക്കിയാണ് ലോകകപ്പിനിറങ്ങുന്നത്. കഴിഞ്ഞ രണ്ടു ലോകകപ്പിലും ആദ്യ റൗണ്ടിൽ പുറത്തായ സോക്കറൂസ് 2006 ലെ മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കൗമാര താരം ഡാനിയേൽ അർസാനി മുതൽ വെറ്ററൻ സ്ട്രൈക്കർ ടിം കാഹിൽ വരെ മഞ്ഞക്കുപ്പായത്തിൽ കൈ മെയ് മറന്ന് പൊരുതുമെന്ന് ഉറപ്പ്.
ചിലിയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തെറിഞ്ഞാണ് തെക്കെ അമേരിക്കയിലെ കുഞ്ഞന്മാരായ പെറു റഷ്യയിലെത്തുന്നത്. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ പെറു, പ്ലേ ഓഫിൽ ന്യൂസിലൻഡിനെ കീഴടക്കിയാണ് 36 വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ലോകകപ്പിനിറങ്ങുന്നത്. 1970 ൽ ക്വാർട്ടറിലെത്താനായതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. സൂപ്പർ താരങ്ങളില്ലെങ്കിലും ഈ ലോകകപ്പിലെ കറുത്തകുതിരകളാകാൻ പോന്ന കരുത്ത് പൗളോ ഗ്വുറൈറോ നയിക്കുന്ന പെറുവിനുണ്ട്.