കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈൽമന്നൻ ചിത്രം കാല നാളെയെത്തുന്നു. കരികാലനായെത്തുന്ന രജനീകാന്തിന്‍റെ പ്രകടനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. താരത്തിന്‍റെ രാഷ്‌ട്രീയ പ്രഖ്യാപനത്തിന് ശേഷമിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും കാലയ്‌ക്കുണ്ട്.
കാത്തിരിപ്പിനൊടുവിലെത്തുന്ന രജനീചിത്രം ആരാധകർക്ക് അക്ഷരാർത്ഥത്തിൽ ആഘോഷം തന്നെയാണ്. കബാലിയ്‌ക്ക് ശേഷം കാലയെത്തുമ്പോഴും ആവേശത്തിന് മാറ്റമില്ല. മുംബൈയിലെ ചേരിജീവിതത്തിന്‍റെ കഥപറയുന്ന ചിത്രത്തിൽ കരികാലനായി രജനിയെത്തുമ്പോൾ പ്രതീക്ഷയേറെയാണ്. പാ രജ്ഞിത്തെന്ന സംവിധായകന്‍റെ കയ്യൊപ്പും ചിത്രത്തിന്‍റെ വിശ്വാസം വർദ്ധിപ്പിക്കുന്നു. വണ്ടർബാർ ഫിലിംസിന്‍റെ ബാനറിൽ ധനുഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നാനാ പടേക്കർ, സമുദ്രക്കനി എന്നിവരും സുപ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
കാവേരി വിഷയത്തിൽ രജനി തമിഴ്നാടിന്‍റെ ഭാഗം പറഞ്ഞെന്ന ആരോപണവുമായി കർണാടകയിൽ ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. റിലീസ് തടയണമെന്ന ഹർജി സുപ്രീം കോടതിയിലുമെത്തിയിരുന്നു. എന്നാൽ സുപ്രീംകോടതിയും കർണാടക ഹൈക്കോടതിയും അനുകൂല ഉത്തരവിറക്കിയതോടെയാണ് റിലീസ് ഉറപ്പായത്.