ലോകകപ്പിലെ ഫേവറിറ്റുകളായ അർജന്റീനയും മധ്യനിരയുടെ കരുത്തുമായി ക്രൊയേഷ്യയും കന്നിലോകകപ്പിനിറങ്ങുന്ന ഐസ് ലൻഡും, അട്ടിമറി മോഹങ്ങളുമായി നൈജീരിയയും ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടും. ലയണൽ മെസിയും പൗലോ ഡിബാലയും ഇവാൻ റാക്കിട്ടിച്ചും ലൂക്ക മോഡ്രിച്ചും അണിനിരക്കുന്ന ഗ്രൂപ്പ് മത്സരം സൂപ്പർ താരങ്ങളുടെ പോരാട്ടത്തിനാണ് കളമൊരുക്കുന്നത്.
റിയോ ഡി ജനൈറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ കൈവിട്ട കിരീടം തിരികെപിടിക്കാനുറച്ചാണ് മെസിയും സംഘവും റഷ്യയിൽ പോരാട്ടത്തിനിറങ്ങുന്നത്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് റഷ്യയിലെത്തുന്നത്, മെസിയും ഗോൺസാലോ ഹിഗ്വെനും, സെർജിയോ അഗ്യൂറോയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെട്ട സുവർണ താരനിരയിലാണ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധത്തിലെ പോരായ്മകളിൽ ആശങ്കയുണ്ടെങ്കിലും പരിശീലകൻ യോർഗെ സാംപോളിയുടെ തന്ത്രങ്ങൾ ടീമിന് കരുത്താകുമെന്നാണ് വിലയിരുത്തൽ.
ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ മധ്യനിരയെ അണിനിരത്തിയാണ് ക്രൊയേഷ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. റയൽ മാഡ്രിഡിലെ കളിമികവുമായി ലൂക്ക മോഡ്രിച്ചും ബാഴ്സലോണയുടെ ഇവാൻ റാക്കിട്ടിച്ചും ഒന്നിക്കുന്ന മധ്യനിരയിൽ മാറ്റിയോ കൊവാസിച്ചും മാഴ്സലോ ബ്രോസോവിച്ചും അണിനിരക്കും. അടങ്ങാത്ത പോരാട്ടവീര്യമാണ ടീമിന്റെ മുഖമുദ്ര. മുന്നറ്റത്തിൽ മരിയോ മാൻസൂക്കിച്ചും ഇവാൻ പെരിസിച്ചും ചേരുന്നതോടെ ക്രൊയേഷ്യ 1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതുപോലെ അത്ഭുതങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നു.
ആദ്യ ലോകകപ്പിനിറങ്ങുന്ന ഐസ് ലന്റ് യുവേഫ ഗ്രൂപ്പ് ഐയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടന് വേണ്ടി മുന്നേറ്റനിരയിൽ കളിച്ച ഗിൽഫി സിർഗുസനണക്കം ഒരുപിടി മികച്ച താരങ്ങൾ ടീമിലുണ്ട്. മൂന്നര ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമിന് കരുത്താകുന്നത് ഒത്തിണക്കവും ആത്മവിശ്വാസവുമാണ്.
ഇത്തവണയും സൂപ്പർ ഈഗിൾസ് ആകാനാണ് നൈജീരിയ ഇറങ്ങുന്നത്. പരിചയ സമ്പന്നനായ നായകൻ ജോൺ ഓബി മൈക്കലിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിന്റെ മധ്യനിരയിൽ വിക്ടർ മോസസും ജോൺ ഒഗുവുമുണ്ട്. മുന്നേറ്റത്തിൽ അഹമ്മദ് മൂസയും അലക്സ് ഇബോവിയും കെലെച്ചി ഇഹ്നാച്ചിയും കരുത്താകും.
മൂന്ന് തവണ പ്രീക്വാർട്ടർ വരെയെത്തിയ നൈജീരിയക്ക് ഇത്തവണ അട്ടിമറികളുമായി മുന്നേറാനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.