കിരീടം നിലനിർത്താൻ ജർമനി, പ്രതാപകാലം തിരികെപ്പിടിക്കാൻ സ്വീഡൻ, അട്ടിമറി മോഹങ്ങളുമായി മെക്സിക്കോയും ദക്ഷിണ കൊറിയയും. മരണഗ്രൂപ്പായി വിലയിരുത്തപ്പെടുന്ന ഗ്രൂപ്പ് എഫിൽ നിന്ന് ഗ്രൂപ്പ് ജേതാക്കളായി ജർമനി മുന്നേറിയാൽ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക സ്വീഡഷ് – മെക്സിക്കോ പോരാട്ടമാകും.
നിലവിലെ ചാമ്പ്യന്മാരായ ജർമനി ഇത്തവണ ലക്ഷ്യമിടുന്നത് അഞ്ചാം ലോക കിരീടം. ബുണ്ടസ് ലീഗിൽ ഒന്നിച്ചുകളിക്കുന്ന താരങ്ങൾ ദേശീയ ടീമിൽ അണിനിരക്കുമ്പോൾ ടീമിന്‍റെ കെട്ടുറപ്പിനേക്കുറിച്ച് ആശങ്ക വേണ്ട. ഗോൾകീപ്പർ മാനുവൽ ന്യൂയർ മുതൽ മുന്നേറ്റ നിര വരെ നീളുന്ന സൂപ്പർ താരനിര.
മധ്യനിരയിൽ മെസ്യൂട്ട്ഓസിലും ടോണി ക്രൂസും സമി ഖെദിരയും അണിനിരക്കും. മുന്നറ്റത്തിന് ചുക്കാൻ പിടിക്കാൻ തോമസ് മുള്ളറും മിറാസ്ലാവ് ക്ലോസെയുടെ പിൻഗാമിയാകാൻ തിമോ വെർണറും. കോൺഫെഡറേഷൻ കപ്പിലെ മത്സര പരിചയം ജർമനിയ്‌ക്ക് കരുത്താകും.
പ്രതാപകാലത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സ്വീഡൻ. പ്ലേ ഓഫിൽ ഇറ്റലിയെ കീഴടക്കി ലോകകപ്പിൽ യോഗ്യത ഉറപ്പിച്ച സ്വീഡൻ മരണഗ്രൂപ്പിൽ അട്ടിമറികളിലൂടെ മുന്നേറാമെന്ന് പ്രതീക്ഷിക്കുന്നു. മുന്നേറ്റനിരയിൽ മാർകസ് ബെർഗ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്‍റെ പിൻഗാമിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1994 മുതൽ ലോകകപ്പിലെ സ്ഥിരം സാന്നിദ്ധ്യമായ മെക്സിക്കോ അട്ടിമറി മോഹങ്ങളുമായാണ് ഇത്തവണയും ലോകകപ്പിന് ഇറങ്ങുന്നത്. പരിചയസമ്പന്നരുടെ താരനിരയാണ് ടീമിന്‍റെ മുതൽക്കൂട്ട്. വെറ്ററൻ താരം റാഫേൽ മാർക്വസിനൊപ്പം യുവതാരങ്ങളുടെ പ്രകടനമാകും ഇത്തവണ മെക്സിക്കോയുടെ വിധി നിർണയിക്കുക.
ആരേയും അട്ടിമറിക്കാൻ കെൽപുള്ള സംഘവുമായാണ് ദക്ഷിണ കൊറിയ എത്തുന്നത്. ക്രിസ്റ്റൽ പാലസിന്‍റെ മധ്യനിര താരം ലീ ചുങ് യോങാണ് കൊറിയൻ നിരയിലെ ശ്രദ്ധേയ താരം. ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിലെ മുന്നേറ്റം റഷ്യയിലും ആവർത്തിക്കാമെന്ന പ്രതീക്ഷ കൊറിയൻ സംഘത്തിനുണ്ട്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഈ സംഘത്തെ ജർമനി പോലും ഭയന്നെ മതിയാവു… കാരണം ഇത് ലോകകപ്പിലെ മരണഗ്രൂപ്പാണ്.