ലോകകപ്പിൽ ആദ്യമായി സെമിഫൈനലിലെത്തുക ലക്ഷ്യമിട്ടാണ് ആഫ്രിക്കൻ ടീമുകൾ റഷ്യയിൽ പന്ത് തട്ടാനിറങ്ങുന്നത്. ഈജിപ്റ്റും സെനഗലും നൈജീരിയയും അടങ്ങുന്ന ആഫ്രിക്കൻ ടീമുകൾ ഏത് ടീമിനേയും കെട്ടുകെട്ടിക്കാൻ പോകുന്നവരാണ്.
വന്യമായ വേഗവും ആക്രമണവും. ഗർവോടെ വരുന്നവരെ മിന്നലാക്രമണങ്ങളിലൂടെ അടിതെറ്റിക്കുക. വന്മല പോലെ പ്രതിരോധക്കോട്ട കെട്ടി തടുക്കുക. റഷ്യയിലെ പുൽമൈതാനങ്ങളിൽ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കാനാണ് ആഫ്രിക്കൻ ടീമുകളുടെ വരവ്.
യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും വമ്പന്മാരെ ഞെട്ടിച്ചവരാണ് ആഫ്രിക്കൻ കരുത്തർ. കളി ശൈലികളുടെ വൈവിദ്ധ്യമെന്ന് വീമ്പിളക്കിയവരെ പല തവണ കെട്ടുകെട്ടിച്ചു. മരണ ഗ്രൂപ്പുകളിൽ നിന്ന് പ്രബലരെ പുറംതള്ളി. കറുത്ത കുതിരകളെന്ന് മാത്രം വിളിച്ചവരെ കപ്പ് ഫേവിറിറ്റുകളെന്ന് വിളിപ്പിക്കാനാണ് ഇത്തവണ ബൂട്ട് കെട്ടുന്നത്.
ആദ്യം ക്വാട്ടറിന്റെ കടമ്പ കടക്കുക. കാമറൂണും ഘാനയും അവസാന എട്ടിന്റെ കടമ്പയിൽ തട്ടി വീണവരാണ്. റോജർ മില്ലയുടേയും ജോർജ് വിയയുടേയും ദിദിയർ ദ്രോഗ്ബയുടേയും പിന്മാഗികളുടേയും ലക്ഷ്യം സെമിയാണ്. ആദ്യ നാലിലൊന്നാകാൻ തന്നെയാണ് ഈജിപ്റ്റ്, ടുണീഷ്യ, മൊറാക്കോ, നൈജീരിയ, സെനഗൽ ടീമുകൾ ആഫ്രിക്കയുടെ പതാകയേന്തുന്നത്.
മുഹമ്മദ് സലായും സാദിയോ മാനോയും ലോകകപ്പിലേക്ക് പിച്ചവെക്കുന്നു. പ്രതീക്ഷകളുടെ കൊമ്പത്താണ് ആരാധകർ. സലായുടെ ചിറകിൽ പറന്നുയരാനാണ് ഈജിപ്റ്റ് കൊതിക്കുന്നത്. യോഗ്യതാ മത്സരങ്ങളിൽ ഈജിപ്ഷ്യൻ മെസിയുടെ ബൂട്ടുകളിൽ നിന്ന് വല തുളച്ച് കയറിയത് അഞ്ച് തവണ. പ്രീമിയർ ലീഗിലെ ഗോൾദാഹം റഷ്യയിലും ആവർത്തിച്ചാൽ ഫറവോകളുടെ നാട്ടുകാർ യൂറോപ്യൻ- ലാറ്റിനമേരിക്കൻ ടീമുകളുടെ വഴി അടയ്ക്കും.
ഗ്രൂപ്പ് എയിൽ റഷ്യയോടും യുറഗ്വായോടും സൗദി അറേബ്യയോടുമാണ് പടവെട്ടേണ്ടത്. ലവൻഡോവസ്കിയുടെ പോളണ്ടും ജെയിംസ് റോഡ്രിഗസിന്റെ കൊളംബിയയും ഉൾപ്പെട്ട ഗ്രൂപ്പ് എച്ചിലാണ് സെനഗൽ.
മുഹമ്മദ് സലായുടെ ലിവർപൂളിലെ സഹതാരം സാദിയോ മാനോയുടെ കാലുകളിലാണ് എൽഹാജി ദിയൂഫിന്റെ നാട്ടുകാരുടെ പ്രതീക്ഷ. 2002ൽ ഫ്രാൻസിനെ അട്ടിമറിച്ചത് പോലുള്ളൊരു ജയം. മൂന്ന് തവണ നോക്കൗട്ട് റൗണ്ടിലെത്തിയ നൈജീരയ്ക്ക് ആദ്യ റൗണ്ടിൽ കളിക്കേണ്ടത് അർജന്റീനയും ക്രൊയേഷ്യയും ഐസ്ലൻഡും ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ്.
ടുണീഷ്യയും മൊറോക്കോയുമാണ് ആഫ്രിക്കയിലെ മറ്റ് പ്രതിനിധികൾ. കപ്പെടുത്തില്ലെങ്കിലും കളിയഴകിലൂടെ ത്രസിപ്പിക്കുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.















