ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ പാനമയും, ആഫ്രിക്കൻ കരുത്തുമായി ടുണീഷ്യയുമുണ്ടെങ്കിലും ഗ്രൂപ്പ് ജിയിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് ഇംഗ്ലണ്ടും ബൽജിയവും മുന്നേറാനാണ് സാധ്യത. ഇംഗ്ലണ്ടും ബൽജിയവും തമ്മിലുള്ള പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സഹതാരങ്ങളുടെ ഏറ്റുമുട്ടലാകും. ജൂൺ 28 ന് നടക്കുന്ന മത്സരമാകും ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക.
ലോകത്തിലെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ ഒരാളായ കെവിൻ ഡിബ്രൂയിൻ, ഏദൻ ഹസാർഡ്, മുന്നേറ്റത്തിൽ റൊമേലു ലുക്കാക്കു, പ്രതിരോധത്തിൽ വിൻസെന്റ് കോംപനി, യാംൻ വെർട്ടോംഗൻ. ബെൽജിയത്തിന്‍റെ കുതിപ്പിന് അണിനിരക്കുന്നത് യൂറോപ്യൻ ലീഗുകളിൽ ശ്രദ്ധേയ താരങ്ങൾ. ഗ്രൂപ്പ് എച്ചിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി റഷ്യയിലെത്തുന്ന ബെൽജിയത്തിന്‍റെ കരുത്ത് ടീം അംഗങ്ങളുടെ മത്സര പരിചയവും ഊർജസ്വലതയും തന്നെ. പതിനൊന്നാം തവണ ലോകകപ്പിനെത്തുന്ന ബൽജിയത്തിന്‍റെ മുന്നേറ്റത്തിൽ നിർണായകമാകുക ഹസാർഡ് – ഡിബ്രൂയിൻ കൂട്ടുകെട്ടാകും.
ഹാരി കെയ്നും മാർക്കസ് റാഷ് ഫോർഡും റഹിം സ്റ്റർലിംഗും ജെയ്മി വാർഡിയും അണിനിരക്കുന്ന മുന്നേറ്റ നിരയാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. കളി നിയന്ത്രിക്കാൻ പോന്ന ഒരു മിഡ് ഫീൽഡറുടെ അഭാവമാണ് ടീമിനെ അലട്ടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന യുവനിരക്ക് റഷ്യയിൽ വിസ്മയം തീർക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പന്ത്രണ്ട് തവണ പൊരുതി വീണശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയെത്തുന്ന പാനമയ്‌ക്കും റഷ്യയിൽ ചിലതൊക്കെ തെളിയിക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പിൽ കോസ്റ്ററിക്ക കാഴ്ച വച്ചതുപോലെ വിസ്മയിപ്പിക്കുന്ന ഒരു പ്രകടനം. മധ്യ അമേരിക്ക – കരീബിയൻ മേഖലയിൽ നിന്നും അമേരിക്കയുടെ വഴിമുടക്കിയാണ് പാനമ ലോകകപ്പിന് യോഗ്യത നേടിയത്.
12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ആഫ്രിക്കൻ പ്രതിനിധിയായി ടുണീഷ്യ ലോകകപ്പിനെത്തുന്നത്. യോഗ്യതാ മത്സരത്തിൽ തോൽവിയറിയാതെ മുന്നേറിയ ടുണീഷ്യയ്‌ക്ക് കരുത്തുറ്റ മധ്യനിര പ്രതീക്ഷ നൽകുന്നു. ലോകകപ്പിൽ ആദ്യമായി ജയം നേടിയ ആഫ്രിക്കൻ ടീമെന്ന സൽപ്പേര് ടുണീഷ്യയ്‌ക്കൊപ്പമുണ്ട്. 1978 ലോകകപ്പിൽ മെക്സിക്കോയ്‌ക്കെതിരെ നേടിയ ജയം പോലെ ടുണീഷ്യയ്‌ക്ക് ആവർത്തിക്കാനായാൽ റഷ്യൻ ലോകകപ്പ് ആഫ്രിക്കൻ മണ്ണിന് നൽകുന്നത് പുതിയ ഊർജമാകും.