ദുബായ്: പ്രമുഖ വ്യവസായിയും, സിനിമാനിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി റിപ്പോർട്ട്. ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് മോചനം സാധ്യമായത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് രാമചന്ദ്രൻ ദുബായിൽ ജയിലിലാകുന്നത്.
2015 ഓഗസ്റ്റ് 23നാണ് ബാങ്കുകളിലടയ്ക്കാനുണ്ടായിരുന്ന തുക വൈകിയതിനേത്തുടർന്ന് അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജീവകാരുണ്യത്തിനും, മനുഷ്യ സ്നേഹത്തിനും പേരുകേട്ട വ്യക്തിത്വത്തിനുടമയായ രാമചന്ദ്രന്റെ പ്രതിസന്ധിയിൽ മലയാളിസമൂഹം ദുഃഖിതരായിരുന്നു.
രണ്ട് വർഷത്തോളം രാമചന്ദ്രനെ പുറത്തിറക്കാൻ ഭാര്യ പലവിധത്തിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ വിഷയം ശ്രദ്ധയിൽ പെട്ടതോടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
രാമചന്ദ്രന്റെ കുടുംബം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടെയായിരുന്നു വിഷയം കേന്ദ്ര സർക്കാരിന്റെ മുന്നിലെത്തിച്ചത്. അന്നത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് കുടുംബം പരാതി നൽകുകയും ഇത് കുമ്മനം കേന്ദ്ര മന്ത്രിക്ക് കൈമാറുകയുമായിരുന്നു.
തുടർന്നായിരുന്നു സുഷമാ സ്വരാജ് വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.