1999 ജൂൺ 12 ന് ടോലോലിംഗ് പിടിക്കാൻ പാഞ്ഞുകയറിയ രജപുത്താന റൈഫിൾസിലെ ലാൻസ് നായിക്കായിരുന്നു ബച്ചൻ സിംഗ്. ശത്രുവിന്റെ വെടിയുണ്ടകൾക്കിരയായി സെക്കൻഡ് ബറ്റാലിയനിലെ മേജർ വിവേക് ഗുപ്തയും നൂറോളം സൈനികരും കൊല്ലപ്പെട്ടപ്പോൾ അതിൽ ഒരാളായിരുന്നു ബച്ചൻ സിംഗ് . അന്ന് മകൻ ഹിതേഷ് കുമാറിന് വയസ്സ് 6.
പത്തൊൻപത് വർഷങ്ങൾക്കു ശേഷം മറ്റൊരു ജൂൺ 12 പുലരുന്നത് മറ്റൊരു വാർത്തയുമായാണ്. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ബച്ചൻ സിംഗിന്റെ മകൻ ഹിതേഷ് കുമാർ ഇന്ത്യൻ സൈന്യത്തിൽ അച്ഛൻ ജോലി ചെയ്ത അതേ രജപുത്താന റൈഫിൾസിലെ ലെഫ്റ്റനന്റായി ജോലിയിൽ പ്രവേശിക്കുന്നു. രാഷ്‌ട്രസ്നേഹിയായ അച്ഛന് അർഹിക്കുന്ന തിലോദകം.
കഴിഞ്ഞ പത്തൊൻപതു വർഷമായി മനസ്സിൽ താലോലിക്കുന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് ബച്ചൻ സിംഗിന്റെ ഭാര്യ കാമേഷ് ബാല കണ്ണീരോടെ പറഞ്ഞു. ഇതിലധികമൊന്നും തനിക്ക് മകനോട് ആവശ്യപ്പെടാനില്ല . അച്ഛൻ മരിച്ചതിനു ശേഷം മക്കളെ സൈന്യത്തിൽ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ജീവിച്ചതെന്നും അവർ കൂട്ടിച്ചേർത്തു .
അമ്മ മാത്രമല്ല താനും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് ഹിതേഷ് കുമാറും പറഞ്ഞു. അഭിമാനത്തോടെ എനിക്ക് ഇനി ഭാരതത്തിനു വേണ്ടി സൈനിക സേവനം നടത്താം. ഹിതേഷ് കുമാർ കൂട്ടിച്ചേർത്തു.
ഹിതേഷിന്റെ അനുജൻ ഹേമന്തും സൈന്യത്തിൽ ചേരാൻ വേണ്ടി തയ്യാറെടുക്കുകയാണ്.
പാസ്സിംഗ് ഔട്ട് പരേഡിനു ശേഷം ഹിതേഷ് കുമാർ നേരേ പോയത് അച്ഛന്റെ സ്മാരകത്തിലേക്കാണ് . മുസഫർ നഗറിലെ സ്മാരകത്തിൽ മകൻ പ്രണാമമർപ്പിച്ച് നിൽക്കുമ്പോൾ അങ്ങകലെയിരുന്ന് ആ അച്ഛൻ സന്തോഷിക്കുന്നുണ്ടാകും . സൈനികന്റെ കുടുംബ പാരമ്പര്യം മകൻ കാത്തുസൂക്ഷിച്ചതിൽ .