ഇന്ത്യൻ മഹാസമുദ്രത്തിൽ പിടിമുറുക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. കൂടുതൽ യുദ്ധകപ്പലുകളെ സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്നതും ഈ ലക്ഷ്യം മുന്നിൽ കണ്ടു തന്നെയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനും,ചൈനയെ വരുതിയിൽ കൊണ്ടുവരാനും ഇന്ത്യ പല നീക്കങ്ങളും നടത്താറുമുണ്ട്.അതിലൊന്നാണ് അമേരിക്ക,ജപ്പാൻ തുടങ്ങിയ ലോക ശക്തികളുമായി ചേർന്ന് ഇന്ത്യ നടത്തുന്ന മലബാർ നാവികാഭ്യാസം.
ചൈനയ്‌ക്ക് മുന്നറിയിപ്പ് എന്ന നിലയിൽ വർഷം തോറും മലബാർ നാവികാഭ്യാസങ്ങൾ നടത്താറുണ്ട്.ഇത്തവണ ജൂൺ 9 ന് ഗുവാമിൽ ആരംഭിച്ച അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ അത്യാധുനിക യുദ്ധകപ്പലുകളും,പോർവിമാനങ്ങളുമാണ് എത്തിയിരിക്കുന്നത്.
അമേരിക്കയ്‌ക്കും ജപ്പാനും പുറമെ ഓസ്ട്രേലിയയും മലബാര്‍ നാവികാഭ്യാസത്തിൽ പങ്കെടുക്കാറുണ്ട്. ഈ വർഷം ഓസ്ട്രേലിയ വിട്ടുനിൽക്കുകയാണ്.
26 രാജ്യങ്ങളിൽ നിന്നായി 47 യുദ്ധകപ്പലുകൾ,5 മുങ്ങി കപ്പലുകൾ,200 യുദ്ധവിമാനങ്ങൾ,മുങ്ങികപ്പൽ വേധ മിസൈലുകൾ,എനിവയ്‌ക്ക് പുറമേ 25,000 ലേറെ പേരും സൈനികാഭ്യാസത്തിന്റെ ഭാഗമാകും.ലോകത്തിലെ തന്നെ എറ്റവും വലിയ സൈനികാഭ്യാസമാണിത്.
ഇന്ത്യയുടെ ഐഎൻഎസ് സഹ്യാദ്രി, മിസൈൽ കോർവെറ്റ് ഐഎൻഎസ് കാമോട്ട, ഐഎൻഎസ് ശക്തി, പി-8ഐ ദീർഘദൂര മാരിടൈം നിരീക്ഷണ വിമാനം എന്നിവയും നാവികാഭ്യാസത്തിൽ പങ്കെടുക്കും.ഇതു കൂടാതെ അമേരിക്കയുടെ യുഎസ്എസ് റോണാൾഡ് റീഗൺ, എഫ്എ–18 പോർവിമാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ എയർക്രാഫ്റ്റ്, ജപ്പാന്റെ ഹെലികോപ്റ്റര്‍ വാഹിനി കപ്പൽ, സൊറിയു ക്ലാസ് അന്തർവാഹിനി കവാസാകി പി–1 മാരിടൈം എയർക്രാഫ്റ്റ് എന്നിവയും അഭ്യാസത്തിൽ പങ്കെടുക്കും.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കിയതോടെ കൂടുതൽ തന്ത്രങ്ങൾ പുറത്തെടുക്കാനൊരുങ്ങുകയാണ് ചൈനയെന്ന വാർത്ത ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
വാണിജ്യപരമായ ആവശ്യത്തിന് എന്ന പേരിലാണ് നീക്കങ്ങൾ നടത്തുന്നതെന്നും, ഇതിനായി ബെയ്ജിംഗ് വൻ തുകയാണ് നീക്കി വച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ,ഫ്രാൻസുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യ തീരുമാനമെടുക്കുകയും ചെയ്തത് ഗൗരവമായാണ് ചൈന കാണുന്നത്.















